കശ്മീർ വരെ ബൈക്ക് യാത്ര, അർബുദത്തെ തോൽപിക്കുന്ന മാഗി

By Sreenath ChandranFirst Published May 22, 2022, 3:36 PM IST
Highlights

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചുള്ള നിരവധി വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. അത്തരമൊരു വാർത്തയാണ് മധ്യപ്രദേശ് സ്വദേശിയായ രജത്ത് പരഷ്കറിന്‍റേത്.

ർബുദം ബാധിച്ച തന്‍റെ വളർത്തുനായയെ ഒപ്പം കൂട്ടി രാജ്യം കറങ്ങുകയാണ് ഇദ്ദേഹം. യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന നായയ്ക്ക് അവസാന നാളുകളിൽ പരമാവധി സന്തോഷം നൽകുകയാണ് ലക്ഷ്യം. 

അർബുദത്തിന് കീഴടങ്ങാത്ത പോരാട്ടം

ഗ്വാളിയോർ സ്വദേശിയായ രജത്തിന്‍റെ ഊണിലും ഉറക്കത്തിലും കഴിഞ്ഞ 13 വർഷമായി ഒപ്പമുണ്ട് മാഗി.കഴിഞ്ഞ വർഷം അവസാനമാണ് മാഗിയുടെ ശരീരത്തിൽ അർബുദം സ്ഥിരീകരിച്ചത്. ശസ്ത്രക്രിയ അനിവാര്യമെന്ന് ഡോക്ടർമാർ.പ്രായാധിക്യം കൂടി കണക്കിലെടുക്കുമ്പോൾ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവ്.ചെന്നൈയിലെ ആശുപത്രിയിൽ മികച്ച ചികിത്സ കിട്ടുമെന്ന് ചിലർ ഉപദേശിച്ചു. എന്ത് വിലകൊടുത്തും മാഗിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ തന്നെ രജത്ത് തീരുമാനിച്ചു. കാരണം രജത്തിന് മാഗി കൂടപ്പിറപ്പാണ്. പക്ഷെ അതിന് മുൻപ് ഒരു യാത്രപോവാൻ തീരുമാനിച്ചു.യാത്രകളേറെ ഇഷ്ടപ്പെടുന്ന തന്‍റെ അരുമയെ ഇനിയുള്ള ഓരോ ദിനവും പരമാവധി സന്തോഷിപ്പിക്കുക എന്നത് മാത്രമായി ലക്ഷ്യം

കശ്മീരിലേക്ക് ബൈക്ക് യാത്ര 

ഗ്വാളിയോറിൽ നിന്ന് കശ്മീ‍ർ വരെ ബൈക്ക് യാത്ര എളുപ്പമല്ലല്ലോ. അതും ഒരു നായയുമായി. സിവിൽ എഞ്ചിനീയറാണെങ്കിലും നല്ല ജോലിയെല്ലാം കിട്ടുന്നതേയുള്ളൂ. അതുകൊണ്ട് പണവും ആവശ്യത്തിന് തികയുമോ എന്നറിയില്ല. പക്ഷെ പ്രതിസന്ധികളെയെല്ലാം നേരിടാൻ തീരുമാനിച്ചു. മാഗിക്കായി കൂളിംഗ് ഗ്ലാസും ഹെൽമെറ്റുമെല്ലാം തയ്യാർ.ബൈക്കിലും ചില മാറ്റങ്ങൾ വരുത്തി. കുറച്ച് ദിനം പരിശീലന യാത്രകളും നടത്തി നോക്കി. എല്ലാം വിചാരിച്ചത് പോലെ നടന്നപ്പോൾ യാത്രതുടങ്ങി. ഒരോ സംസ്ഥാനങ്ങളിലെയും കാഴ്ചകൾ കണ്ട് കശ്മീരിലേക്ക്.മഞ്ഞിൽ ഓടിക്കളിച്ച്, തടാകത്തിൽ ബോട്ട് യാത്ര നടത്തി അനിസ്മരണീയ നിമിഷങ്ങളായിരുന്നു ഓരോന്നുമെന്ന് രജത്ത് പറയുന്നു. എന്നാൽ യാത്ര മുഴുവൻ സന്തോഷമായിരുന്നെന്ന് പറയാനാകില്ല. ജമ്മുവിൽ നിന്ന് മോഷണത്തിനിരയായത് പോലെ ചില നിമിഷങ്ങൾ

മുംബൈയിൽ വച്ച് ശസ്ത്രക്രികയ

യൂട്യൂബ് ചാനൽ വഴിയും ഇൻസ്റ്റാഗ്രാം വഴിയുമെല്ലാം തന്‍റെ യാത്രാനുഭവങ്ങൾ പങ്കുവയ്ക്കുന്നുണ്ടായിരുന്നു രജത്ത്. അങ്ങനെയാണ് മുംബൈയിലെ ഒരു കൂട്ടം മൃഗസ്നേഹികൾ തേടിയെത്തുന്നത്. അങ്ങനെ മടക്കയാത്ര മുംബൈയിലെത്തിയതോടെ ചികിത്സയ്ക്കുള്ള സഹായങ്ങളെത്തി. മുംബൈയിലെ ആശുപത്രിയിൽ തന്നെ ശസ്ത്രക്രിയ ചെയ്തു. അനസ്തേഷ്യയുടെ മയക്കത്തിൽ നിന്ന് ഉണരാൻ ബുദ്ധമുട്ടിയ മാഗിയെ എടുത്ത് കൊണ്ട് പോവാനാണ് ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർമാർ പറഞ്ഞത്. കയ്യിലുള്ള കീ ചെയിൻ കിലുക്കി വിളിച്ചപ്പോൾ അവശതയിലും അവൾ എഴുന്നേറ്റ് വന്നെന്ന് രജത്ത് ഓർത്ത് പറയുന്നു. യാത്രയെ അത്രമേൽ ഇഷ്ടമാണത്രേ മാഗിയ്ക്ക്

ഒരു കൂട്ടുകാരനെയും കിട്ടി 

ഒരു മാസത്തോളം മുംബൈയിലെ ബന്ധുവീട്ടിൽ മാഗിയുമായി കഴിഞ്ഞു രജത്ത്. ദീർഘയാത്രയ്ക്ക് പൂർണമായും ആരോഗ്യവതിയാണ് മാഗിയെന്ന് ഉറപ്പാക്കിയ ശേഷമാണ് ഗ്വാളിയോറിലേക്ക് മടങ്ങിയത്. ഒപ്പം ഒരു കൂട്ടുകാരൻ കൂടിയുണ്ടായിരുന്നു. മാർവൽ! ഉടമസ്ഥൻ ഉപേക്ഷിച്ച ജർമ്മൻ ഷപ്പേ‍ർഡ് ഇനത്തിൽ പെട്ട നായക്കുട്ടിയാണ്. പരേലിലെ ഒറു മൃഗാശുപത്രിയിലെ സുഹൃത്താണ് മാർവലിനെക്കുറിച്ച് പറഞ്ഞത്. അവനെ കണ്ടമാത്രയിൽ ഇഷ്ടമായി. യാത്രയിൽ ഒപ്പം കൂട്ടി രജത്ത്. യാത്രകൾ അവസാനിക്കുന്നില്ല. ഇനി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളാണ് ലക്ഷ്യം. ഇനിയുള്ള ദൂരമെല്ലാം മൂവ‍ർ സംഘം ഒരുമിച്ച്.

click me!