സൃഷ്ടാവിനോട് അടുക്കുവാനുള്ള അവസരം; ഹജ്ജിന്‍റെ പുണ്യത്തില്‍ വിശ്വാസികള്‍...

Published : Jun 24, 2023, 12:51 PM IST
സൃഷ്ടാവിനോട് അടുക്കുവാനുള്ള അവസരം; ഹജ്ജിന്‍റെ പുണ്യത്തില്‍ വിശ്വാസികള്‍...

Synopsis

മക്കയിലെ അവസാനവട്ട തവാഫും (വലം വയ്ക്കല്‍) കഴിഞ്ഞാല്‍ തീര്‍ത്ഥാടകരില്ഡ ഒരു വിഭാഗം മദീനയിലേക്ക് തിരിക്കും. ഇത് നിര്‍ബന്ധമല്ലെങ്കില്‍ കൂടിയും പ്രവാചകന്‍റെ അന്ത്യം സംഭവിച്ച മണ്ണെന്ന നിലയില്‍ മദീന സന്ദര്‍ശനവും വിശ്വാസികളെ സംബന്ധിച്ച് തൃപ്തി നല്‍കുന്നതാണ്.

മോക്ഷവും മുക്തിയും തിരഞ്ഞ് വിശ്വാസികള്‍ ദൈവത്തിങ്കലേക്ക് നടത്തുന്ന ദീര്‍ഘമായ യാത്രയെ ആണ് തീര്‍ത്ഥാടനമായി നാം കണക്കാക്കുന്നത്. ഏത് മതത്തിലായാലും ഇത്തരത്തില്‍ തീര്‍ത്ഥാടനം നടത്തുന്ന ചര്യ നമുക്ക് കാണാൻ സാധിക്കും. മതം ഏതായാലും ഈ യാത്രകളെല്ലാം എത്തിച്ചേരുന്നത് ഒരേ ലക്ഷ്യത്തിലേക്കാണ്. മനുഷ്യരെ ഏവരെയും തുല്യമായി കാണുന്ന തരത്തിലേക്ക് കാഴ്ചയെ വിശാലമാക്കുന്നതിനും ദൈവത്തിന്‍റെ സാമീപ്യം അനുഭവിച്ചറിയുന്നതിനും തന്നെയാണ് വിശ്വാസികളെല്ലാം തീര്‍ത്ഥാടനം നടത്തുന്നത്. 

ഇപ്പോഴിതാ മുസ്ലീം മതവിശ്വാസികള്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന്‍റെ തിരക്കിലേക്ക് കടക്കുകയാണ്. ജൂണ്‍ 26ഓടെ ഹജ്ജ് മാസം തുടങ്ങുകയായി.  ഇസ്ലാമിക കലണ്ടര്‍ പ്രകാരമുള്ള അവസാന മാസമായ 'സില്‍ ഹജ്ജ്'ലാണ് ഹജ്ജ് നിര്‍വഹിക്കപ്പെടുക. ഇസ്ലാമിക കലണ്ടര്‍ അനുസരിച്ചായതിനാല്‍ തന്നെ, ഹജ്ജ് ഇംഗ്ലീഷ് മാസങ്ങളിലെ തീയ്യതികളില്‍ മാറിമാറിയാണ് ഓരോ വര്‍ഷവും വരിക. 

ഓരോ വര്‍ഷവും ശരാശരി ഇരുപത് ലക്ഷത്തിലധികം തീര്‍ത്ഥാടകരെങ്കിലും മക്കയിലെത്തുന്നതായാണ് കണക്ക്. ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുമായി ലക്ഷക്കണക്കിന് വിശ്വാസികള്‍ ഭയ-ഭക്തിയോടെ സൗദിയിലെ മക്കയില്‍ ഒത്തുചേരുകയാണ് ചെയ്യുക.

മുസ്ലീം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം ആരോഗ്യവും സാമ്പത്തികവുമുണ്ടെങ്കില്‍ ഹജ്ജ് ചെയ്യുകയെന്നത് നിര്‍ബന്ധമാണ്. ഹജ്ജ് ചെയ്യാൻ ആരോഗ്യപരമായോ മറ്റെന്തെങ്കിലും കാരണത്താലോ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ഉംറ ചെയ്യാവുന്നതാണ്. ഇതിനും ഹജ്ജിലെ പോലെ തന്നെ പ്രത്യേകമായ ഘട്ടങ്ങളുണ്ട്. അതനുസരിച്ച് വേണം കര്‍മ്മം നിര്‍വഹിക്കാൻ. ഉംറയ്ക്ക് യഥാര്‍ത്ഥത്തില്‍ മണിക്കൂറുകള്‍ മാത്രം മതി. എന്നാല്‍ ഹജ്ജ് അങ്ങനെയല്ല. ദിവസങ്ങളെടുത്താണ് ഹജ്ജിന്‍റെ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. 

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഹജ്ജ് നിര്‍വഹണ സമയത്തെ വസ്ത്രധാരണത്തിന് പ്രത്യേകം മാനദണ്ഡങ്ങളുണ്ട്. ഇതിനൊപ്പം തന്നെ വ്യക്തിശുചിത്വവും ആവശ്യമാണ്. ഇത്രയും കാര്യങ്ങള്‍ ശരിയാക്കി, വിശുദ്ധമായ കര്‍മ്മത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നതിനെ 'ഇഹ്റം' എന്ന ഘട്ടമായി വിശേഷിപ്പിക്കാം. 

അതിന് ശേഷം മക്കയിലെ കഅ്‍ബയെ വലം വയ്ക്കുന്ന 'തവാഫ്', കഅ്‍ബയിലെ കല്ലില്‍ മുത്തമിടല്‍, സഫ - മര്‍വ മലകള്‍ക്ക് ഇടയിലൂടെയുള്ള സഞ്ചാരം, പുണ്യതീര്‍ത്ഥമായ സം സം കുടിക്കല്‍, മിനായിലെ കല്ലേറ്- പ്രാര്‍ത്ഥന, അറഫാത്ത് സന്ദര്‍ശനം, രാത്രിയില്‍ മുസ്‍ദലിഫയില്‍ പ്രാര്‍ത്ഥനയോടെ കഴിഞ്ഞുകൂടല്‍ എന്നിങ്ങനെ പല ഘട്ടങ്ങളും ഹജ്ജില്‍ വരുന്നു. 

മക്കയിലെ അവസാനവട്ട തവാഫും (വലം വയ്ക്കല്‍) കഴിഞ്ഞാല്‍ തീര്‍ത്ഥാടകരില്ഡ ഒരു വിഭാഗം മദീനയിലേക്ക് തിരിക്കും. ഇത് നിര്‍ബന്ധമല്ലെങ്കില്‍ കൂടിയും പ്രവാചകന്‍റെ അന്ത്യം സംഭവിച്ച മണ്ണെന്ന നിലയില്‍ മദീന സന്ദര്‍ശനവും വിശ്വാസികളെ സംബന്ധിച്ച് തൃപ്തി നല്‍കുന്നതാണ്. പാപങ്ങളില്‍ നിന്ന് മോചനം നേടി, പുതിയൊരു മനുഷ്യനായി തിരികെ മടങ്ങലാണ് ആത്യന്തികമായി ഹജ്ജ് ലക്ഷ്യമിടുന്നത്. ക്ഷമയോടെയും സഹനത്തോടെയും ഓരോ മനുഷ്യരെയും തുല്യരായി കണ്ടുകൊണ്ടും പുതിയ ജീവിതത്തിലേക്കുള്ള ഒരു യാത്ര. 

Also Read:- മറ്റുള്ളവരിൽ നിന്നും അമിതമായി പ്രതീക്ഷിക്കുമ്പോൾ സംഭവിക്കുന്നത് ; ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എഴുതുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

PREV
Read more Articles on
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ