ഉള്ളിയും വെളുത്തുള്ളിയും കൂട്ടി കഞ്ഞി കുടിക്കുന്ന സെക്യൂരിറ്റി ജീവനക്കാരന്‍; ഇങ്ങനെയും ചില ജീവിതങ്ങള്‍...

By Web TeamFirst Published Apr 1, 2021, 11:21 PM IST
Highlights

ചിത്രങ്ങള്‍ക്കൊപ്പം തന്നെ സെക്യൂരിറ്റി ജീവനക്കാരനായ സുഹൃത്തിനെ കുറിച്ചും അപിറ്റ് ചിലത് എഴുതിയിട്ടുണ്ട്. മറ്റ് സാധാരണക്കാരെ പോലെ തന്നെ ചെറിയ ശമ്പളമാണ് അദ്ദേഹത്തിനും കിട്ടുന്നത്. അതില്‍ ഏറിയ പങ്കും നാട്ടിലുള്ള കുടുംബത്തിലേക്ക് അയക്കും. മിച്ചം വരുന്നത് കൊണ്ട് ഇങ്ങനെയെല്ലാം കഴിയാനേ അദ്ദേഹത്തിന് സാധിക്കുന്നുള്ളൂ

ഓരോ നേരവും സുഭിക്ഷമായി ഭക്ഷണം കഴിക്കാന്‍ സാധ്യതകളുള്ള ധാരാളം പേര്‍ നമ്മുടെ നാട്ടിലുണ്ട്. അതേസമയം തന്നെ പട്ടിണിയിലൂടെയും യാതനകളിലൂടെയും കടന്നുപോകുന്നവരും തുച്ഛമായ വരുമാനം കൊണ്ട് പേരിന് വിശപ്പടക്കി കഴിയുന്നവരും നമുക്കിടയിലുണ്ട്. ആ യാഥാര്‍ത്ഥ്യത്തെ ഓര്‍മ്മിപ്പിക്കുന്നൊരു ചിത്രം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

മലേഷ്യക്കാരനായ അപിറ്റ് ലിഡ് ആണ് ഈ ചിത്രം ആദ്യമായി ഫേസ്ബുക്കില്‍ പങ്കുവച്ചത്. അപിറ്റിന്റെ സുഹൃത്തായ സെക്യൂരിറ്റി ജീവനക്കാരനാണ് ചിത്രത്തിലുള്ളത്. അദ്ദേഹം ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ പകര്‍ത്തിയതാണ് ഈ ചിത്രങ്ങളത്രേ. 

വെറും ഉള്ളിയും വെളുത്തുള്ളിയും കൂട്ടി അദ്ദേഹം കഞ്ഞി കഴിക്കുന്നതാണ് ചിത്രത്തില്‍ കാണാനാകുന്നത്. ഏറെ ദുഖം തോന്നിപ്പിക്കുന്ന ഈ കാഴ്ച, ഇതുപോലെ നിശബ്ദമായി നമുക്കിടയില്‍ മുന്നോട്ടുപോകുന്ന ഒരുപാട് ജീവിതങ്ങളിലേക്ക് വെളിച്ചം വീശുകയാണ്. 

ചിത്രങ്ങള്‍ക്കൊപ്പം തന്നെ സെക്യൂരിറ്റി ജീവനക്കാരനായ സുഹൃത്തിനെ കുറിച്ചും അപിറ്റ് ചിലത് എഴുതിയിട്ടുണ്ട്. മറ്റ് സാധാരണക്കാരെ പോലെ തന്നെ ചെറിയ ശമ്പളമാണ് അദ്ദേഹത്തിനും കിട്ടുന്നത്. അതില്‍ ഏറിയ പങ്കും നാട്ടിലുള്ള കുടുംബത്തിലേക്ക് അയക്കും. മിച്ചം വരുന്നത് കൊണ്ട് ഇങ്ങനെയെല്ലാം കഴിയാനേ അദ്ദേഹത്തിന് സാധിക്കുന്നുള്ളൂ. ഇടയ്‌ക്കെങ്കിലും താന്‍ അദ്ദേഹത്തിന് ഭക്ഷണം വാങ്ങി നല്‍കാറുണ്ടെന്നും അപിറ്റ് കുറിക്കുന്നു. 

 

 

വലിയ ഉള്‍ക്കാഴ്ച നല്‍കുന്ന ചിത്രങ്ങളും വാക്കുകളുമാണിതെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ആയിരങ്ങളാണ് ഇത് വീണ്ടും വീണ്ടും പങ്കുവയ്ക്കുന്നത്. ഇത്തരത്തില്‍ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന സാധാരണക്കാരുടെ ജീവിതം ബഹുമാനം അര്‍ഹിക്കുന്നുവെന്നും ധാരാളം പേര്‍ പറയുന്നു. ഇതിനിടെ സെക്യൂരിറ്റി ജീവനക്കാരന് സഹായം വാഗ്ദാനം ചെയ്തുകൊണ്ടും ചിലര്‍ രംഗത്തെത്തി. ഉള്ളവന്‍ ഇല്ലാത്തവന് നല്‍കുകയെന്ന ധാര്‍മ്മികതയെ ഓര്‍മ്മപ്പെടുത്താന്‍ അപിറ്റിന് കഴിഞ്ഞുവെന്നും അതിന് നന്ദിയുണ്ടെന്നും നിരവധി പേര്‍ കുറിക്കുന്നു.

Also Read:- കൊച്ചുമകളെ പഠിപ്പിക്കാൻ വീട് വിറ്റു; ഉണ്ണുന്നതും ഉറങ്ങുന്നതും ഓട്ടോറിക്ഷയിൽ; ദേശ്‍രാജിന് 24 ലക്ഷം സഹായം...

click me!