'ഇത് ലോക്ക്ഡൗണ്‍ കാലത്ത് കിട്ടിയ ഐഡിയ'; പത്രകടലാസ് കൊണ്ട് സാരി ഉടുത്ത് ടെക്കി

By Anooja NazarudheenFirst Published Apr 30, 2020, 3:35 PM IST
Highlights

വെറുതേ ഇരുന്നപ്പോഴാണ് പത്രകടലാസ് കൊണ്ട് സാരി ഉണ്ടാക്കുന്നതിനെ കുറിച്ചൊരു ചിന്ത മനസ്സില്‍ വന്നതെന്നും മെറിന്‍ പറഞ്ഞു.  ന്യൂസ് പേപ്പറും സെല്ലോ ടാപ്പും കൊണ്ടാണ് മെറിന്‍ ഇതിനിറങ്ങിയത്. 

ലോക്ക്ഡൗണ്‍ കാലത്ത് സമയം പോകാനായി ഇഷ്ടമുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് എല്ലാവരും. പാചകം, ന്യത്തം, പാട്ട് , അഭിനയം അങ്ങനെ അവരവരുടെ കഴിവുകളെ തിരിച്ചറിയാനുള്ള സമയമായാണ് പലരും ഈ ലോക്ക്ഡൗണ്‍ കാലത്തെ കാണുന്നത്. 

മെറിന്‍ മറിയം മാത്യൂസ് എന്ന പത്തനംതിട്ട സ്വദേശിയായ 29കാരിയും ലോക്ക്ഡൗണ്‍ കാലത്തെ ബോറടി മാറ്റാനായാണ് എന്തെങ്കിലും പുതിയതായി ചെയ്യണം എന്ന് ചിന്തിച്ചുതുടങ്ങിയത്.  ഇപ്പോള്‍ തിരുവനന്തപുരത്തെ പേരൂര്‍ക്കടയില്‍ താമസിക്കുന്ന മെറിന് വര്‍ക്ക് ഫ്രം ഹോമാണ്.  ഒരു ഐടി കമ്പനിയിലെ ഉദ്യോഗസ്ഥയായ മെറിന് മോഡലിങിനോട് വലിയ താൽപര്യമാണ്. മുന്‍പ് ശീമാട്ടി അടക്കമുള്ള ചില വസ്ത്രവ്യാപാരത്തിന്‍റെ മോഡലായിരുന്നു മെറിന്‍.  2012-13 കാലത്തായിരുന്നു മോഡലിങ് ചെയ്തിരുന്നത് എന്നും മെറിന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

ഇപ്പോള്‍ ധാരാളം സമയം കിട്ടുന്നുണ്ടെന്നും അങ്ങനെ വെറുതേ ഇരുന്നപ്പോഴാണ് പത്രകടലാസ് കൊണ്ട് സാരി ഉണ്ടാക്കുന്നതിനെ കുറിച്ചൊരു ചിന്ത മനസ്സില്‍ വന്നതെന്നും മെറിന്‍ പറഞ്ഞു. ന്യൂസ് പേപ്പറും സെല്ലോ ടാപ്പും കൊണ്ടാണ് മെറിന്‍ ഇതിനിറങ്ങിയത്. 

പാശ്ചാത്യ വസ്ത്രം കഴിഞ്ഞാല്‍ പിന്നെ തനിക്ക് ഏറ്റവും ഇഷ്ടം സാരിയാണെന്നും മെറിന്‍ പറയുന്നു. 'ന്യൂസ് പേപ്പര്‍ കൊണ്ട് പല ബോള്‍ഡ് ഷൂട്ടുകള്‍ കണ്ടു. എന്നാല്‍ ന്യൂസ് പേപ്പര്‍ ഉപയോഗിച്ച് സാരി ഉണ്ടാക്കുന്നത് ഗൂഗിളില്‍ പോലും കണ്ടിട്ടില്ല. പ്രിന്‍റഡ് സാരികള്‍ ചിലര്‍ ചെയ്യുന്നത് കണ്ടിരുന്നു. എന്നാല്‍ പിന്നെ അങ്ങനെ കുറച്ച് വ്യത്യസ്ഥമായി ചെയ്യാം എന്ന് ഉറപ്പിച്ചു'- മെറിന്‍ പറയുന്നു.  

ഫോട്ടോഷൂട്ടിന് വേണ്ടി പലരോടും ഇക്കാര്യം സംസാരിച്ചപ്പോള്‍ 'ബോഡി ഷെയിമിംഗ്' നേരിടേണ്ടി വന്നുവെന്നും മെറിന്‍ പറയുന്നു. 'നിങ്ങള്‍ ഫാറ്റാണ്', 'വണ്ണം കുറച്ചിട്ട് വന്നാല്‍ നോക്കാം', 'ബോള്‍ഡ് ഷൂട്ട് ആണെങ്കില്‍ നോക്കാം'... അങ്ങനെ പലതുമായിരുന്നു ഫോട്ടോഗ്രാഫര്‍മാരില്‍ നിന്നുള്ള പ്രതികരണങ്ങള്‍ എന്നും മെറിന്‍ തുറന്നുപറഞ്ഞു. 

തന്നെ അത് വേദനിപ്പിച്ചുവെന്നും ഒരു മോഡല്‍ ആകാന്‍ സ്വയം മാറേണ്ടതില്ല എന്നതുമാണ് തന്‍റെ നിലപാട് എന്നും മെറിന്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനെയാണ് മെറിന്‍ വീട്ടില്‍ തന്നെ ഫോട്ടോഷൂട്ട് ചെയ്തത്. ന്യൂസ് പേപ്പര്‍ കൊണ്ട് പശ്ചാത്തലം മനോഹരമാക്കി. കൊവിഡ് കാലമായതിനാല്‍  കൊവിഡ് വാര്‍ത്തകള്‍ കൊണ്ടുനിറഞ്ഞ പത്രങ്ങള്‍ തന്നെ അതിനായി തെരഞ്ഞെടുത്തു. 

Also Read: ഓര്‍മ്മകള്‍ പങ്കുവെച്ച് താരങ്ങള്‍; സോനത്തിന്‍റെ ആദ്യ കാന്‍ വേഷത്തെ കുറിച്ച് ഡിസൈനര്‍ പറയുന്നു...

യഥാര്‍ത്ഥ സാരി ഉടക്കുന്ന പോലെ തന്നെയാണ് പേപ്പറിലും സാരിയുടുത്തത് എന്നും മെറിന്‍ പറയുന്നു. ആറ് - ഏഴ് മണിക്കൂറോളം സമയം എടുത്തുവെന്നും മെറിന്‍ പറയുന്നു. ഫാഷന്‍ ഡിസൈനിങ് ഇഷ്ടമാണെന്നും തന്‍റെ വസ്ത്രം താന്‍ സ്വയം ഡിസൈന്‍ ചെയ്യാറുണ്ടെന്നും മെറിന്‍ കൂട്ടിച്ചേര്‍ത്തു. 

"

click me!