'വൈറസ് ബാധയേറ്റ് ചത്ത ആയിരക്കണക്കിന് പശുക്കള്‍'; വൈറലായ ഫോട്ടോയുടെ യാഥാര്‍ത്ഥ്യം

By Web TeamFirst Published Sep 7, 2022, 9:18 PM IST
Highlights

ഈ അടുത്ത ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചൊരു ചിത്രവും ഇത്തരത്തില്‍ വ്യാജമാണെന്നാണ് ഇപ്പോള്‍ തെളിയുന്നത്. 'ലംപി'
വൈറസ് എന്ന വൈറല്‍ അണുബാധയെ തുടര്‍ന്ന് ചത്ത ആയിരക്കണക്കിന് പശുക്കളുടെ ശവങ്ങള്‍ ഒരു മൈതാനത്ത് അലക്ഷ്യമായി ഉപേക്ഷിക്കപ്പെട്ട് കിടക്കുന്നു എന്ന പേരിലായിരുന്നു ചിത്രം പ്രചരിച്ചിരുന്നത്.

സോഷ്യല്‍ മീഡിയയില്‍ നിത്യവും നാം പലവിധത്തിലുള്ള വീഡിയോകളും ചിത്രങ്ങളുമെല്ലാം കാണാറുണ്ട്. വ്യാപകമായി പ്രചരിക്കുന്ന ഇത്തരം വീഡിയോകളും ചിത്രങ്ങളും പലതും വ്യാജമാണെന്നതാണ് സത്യം. എന്നാല്‍ നിജസ്ഥിതി അറിയാതെയും അന്വേഷിക്കാതെയും ആളുകള്‍ വീണ്ടും ഇവ പങ്കുവയ്ക്കുകയും വിശ്വസിക്കുകയും ചെയ്യും. 

ഈ അടുത്ത ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചൊരു ചിത്രവും ഇത്തരത്തില്‍ വ്യാജമാണെന്നാണ് ഇപ്പോള്‍ തെളിയുന്നത്. 'ലംപി'
വൈറസ് എന്ന വൈറല്‍ അണുബാധയെ തുടര്‍ന്ന് ചത്ത ആയിരക്കണക്കിന് പശുക്കളുടെ ശവങ്ങള്‍ ഒരു മൈതാനത്ത് അലക്ഷ്യമായി ഉപേക്ഷിക്കപ്പെട്ട് കിടക്കുന്നു എന്ന പേരിലായിരുന്നു ചിത്രം പ്രചരിച്ചിരുന്നത്. രാജസ്ഥാനിലെ ബിക്കാനീറില്‍ നിന്നുള്ളതായിരുന്നു ഈ ചിത്രം. ദിവസവും 250 പശുക്കളെങ്കിലും ഇവിടെ വൈറല്‍ അണുബാധയെ തുടര്‍ന്ന് ചാകുന്നുവെന്നും ചിത്രത്തോടൊപ്പം പ്രചരിച്ചിരുന്നു.

ജീവികളുടെ ചര്‍മ്മത്തിനെ ബാധിക്കുന്ന വൈറല്‍ അണുബാധയാണിത്. ഇത് ബാധിക്കപ്പെട്ട് ചത്ത ജീവികളുടെ ശവം ശാസ്ത്രീയമായി സംസ്കരിച്ചില്ലെങ്കില്‍ വീണ്ടും ഈ വൈറല്‍ അണുബാധ വ്യാപകമാകും. അതിനാലാണ് പശുക്കളുടെ ശവം കൂട്ടിയിട്ടുവെന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്. 

എന്നാല്‍ പ്രരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ലംപി വൈറസ് ബാധ മൂലം ചത്ത പശുക്കളുടെ ശവമല്ല കൂട്ടിയിട്ടിരിക്കുന്നതെന്നുമാണ് ബിക്കാനീര്‍ ജില്ലാ ഭരണകൂടം ഇപ്പോള്‍ അറിയിക്കുന്നത്. 

മറ്റ് പല രീതികളിലും ചാകുന്ന കന്നുകാലികളുടെ ശവം കൊണ്ടുവന്ന് കൂട്ടിയിട്ട് തൊലി മാറ്റിയെടുക്കുകയും എല്ല് ഉണക്കിയെടുക്കുകയും ചെയ്യുന്ന സ്ഥലമാണത്രേ ഇത്. പലയിടങ്ങളില്‍ നിന്നും ഇവിടേക്ക് കന്നുകാലികളുടെ ശവം കൊണ്ടുവരാറുണ്ടത്രേ. ഇതിനായി പ്രത്യേകമായി മാറ്റിയിട്ടിരിക്കുകയാണ് ഈ സ്ഥലമെന്നും ഇവര്‍ പറയുന്നു. 

'ലംപി വൈറസ് ബാധിച്ച് ചത്ത കാലികളുടെ ശവം ഇവിടേക്ക് കൊണ്ടുവരുന്നില്ല. അവയെ മണ്ണില്‍ ആഴത്തില്‍ കുഴി വെട്ടിയാണ് സംസ്കരിക്കുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം വ്യാജമാണ്...'- ജില്ലാ കളക്ടര്‍ ഭഗവതി പ്രസാദ് കലാല്‍ പറഞ്ഞു. 

രാജസ്ഥാനില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ പത്ത് ലക്ഷത്തോളം കാലികളെ ലംപി വൈറസ് ബാധ പിടികൂടി. ഇതില്‍ ഒരു ലക്ഷത്തിനടുത്ത് കേസുകളും ബിക്കാനീറില്‍ നിന്നാണ്. എന്നാല്‍ അസുഖം മൂലം ചത്തത് മൂവ്വായിരത്തോളം കാലികള്‍ ആണെന്നാണ് ഇവരുടെ കണക്ക്. 

കാലികളെ ബാധിക്കുന്ന ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് ഇവിടെ നിന്ന് കാലികളെ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്. രോഗത്തിനെതിരായ വാക്സിൻ നിലവില്‍ ലഭ്യമാണ്. ഹരിയാനയിലെ ഹിസാറിലുള്ള നാഷണല്‍ ഇക്വിൻ റിസര്‍ച്ച് സെന്‍ററാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. 

Also Read:- സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നിറങ്ങിവരുന്ന പശു; രസകരമായ വീഡിയോ

click me!