Delivery in Ambulance : ആംബുലന്‍സ് ആന തടഞ്ഞു; യുവതി വാഹനത്തില്‍ പ്രസവിച്ചു

By Web TeamFirst Published Apr 29, 2022, 8:36 PM IST
Highlights

പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് തിരിക്കവേ ആംബുലന്‍സിന് മുമ്പില്‍ വഴിമുടക്കിയായി കാട്ടാനയെത്തിയതോടെ വാഹനത്തിന് അകത്തുവച്ചുതന്നെ യുവതി പ്രസവിച്ചിരിക്കുകയാണ്. ഇരുപത്തിനാലുകാരിയായ ആദിവാസി യുവതിക്കാണ് ഈ ദുരവസ്ഥയുണ്ടായിരിക്കുന്നത്

കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ( Forest Area) പലപ്പോഴും പ്രാഥമിക ചികിത്സാ സൗകര്യങ്ങള്‍ പോലും ലഭ്യമാകാത്ത സാഹചര്യങ്ങളുണ്ടാകാറുണ്ട്. ഇത്തരത്തില്‍ സമയത്തിന് ചികിത്സ ലഭിക്കാതെയോ, ( Timely Treatment ) ചികിത്സ നിഷേധിക്കപ്പെട്ടോ എത്രയോ ജീവനുകള്‍ പൊലിഞ്ഞിരിക്കുന്നു. ചിലര്‍ ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ നിന്ന് ഭാഗ്യം കൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരിച്ചെത്താറുമുണ്ട്. 

അധികവും ആദിവാസി വിഭാഗങ്ങളില്‍ പെട്ടവരാണ് ഈ രീതിയിലുള്ള പ്രതിസന്ധികള്‍ നേരിടാറ്. കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ഭൂരിഭാഗവും ആദിവാസി സമുദായങ്ങളാണ് വസിക്കുന്നത് എന്നതിനാലാണിത്. എന്തായാലും അത്തരമൊരു വാര്‍ത്തയാണ് തമിഴ്‌നാട്ടിലെ ഈറോഡില്‍ നിന്നും ഇന്ന് പുറത്തുവന്നിരിക്കുന്നത്. 

പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് തിരിക്കവേ ആംബുലന്‍സിന് മുമ്പില്‍ വഴിമുടക്കിയായി കാട്ടാനയെത്തിയതോടെ വാഹനത്തിന് അകത്തുവച്ചുതന്നെ യുവതി പ്രസവിച്ചിരിക്കുകയാണ്. ഇരുപത്തിനാലുകാരിയായ ആദിവാസി യുവതിക്കാണ് ഈ ദുരവസ്ഥയുണ്ടായിരിക്കുന്നത്. 

വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഊരിലെ വീട്ടിലിരിക്കെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കള്‍ ചേര്‍ന്നാണ് ആംബുലന്‍സ് എത്തിച്ചത്. വാഹനം ചുരത്തിലൂടെ കടന്നുപോകവേ, കാട്ടില്‍ നിന്നിറങ്ങിവന്ന ഒറ്റപ്പെട്ട ആന വഴിമുടക്കിയായി നില്‍ക്കുകയായിരുന്നു. 

ആന വഴിയില്‍ നിന്ന് മാറാന്‍ വേണ്ടി അരമണിക്കൂറിലധികം ഇവര്‍ കാത്തുനിന്നു. എന്നാല്‍ ആന വാഹനം നീങ്ങാന്‍ പാകത്തില്‍ റോഡില്‍ നിന്ന് മാറിയില്ല. ഇതിനോടകം തന്നെ യുവതിക്ക് വേദന മൂര്‍ച്ഛിച്ചിരുന്നു. തുടര്‍ന്ന് ആംബുലന്‍സിലുണ്ടായിരുന്നവരുടെ സഹായത്തോടെ തന്നെ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇതിന് ശേഷം വൈകാതെ തന്നെ ആന വഴിയില്‍ നിന്ന് മാറുകയും ഇവര്‍ക്ക് വാഹനം മുന്നോട്ടെടുത്ത് നീങ്ങാനാവുകയും ചെയ്തു. 

പിന്നീട് യുവതിയെയയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. 

കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് ആദിവാസി വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് സമയത്തിന് ചികിത്സയെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ ഊരുകളില്‍ തന്നെ വേണമെന്ന ആവശ്യം എല്ലായ്‌പോഴും ഉയര്‍ന്നുകേള്‍ക്കാറുണ്ട്. വന്യമൃഗശല്യം പരിഹരിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഈ പരാതികളെല്ലാം പരാതികളായി തന്നെ അവശേഷിക്കുകയാണ് പതിവ്.

Also Read:- പ്രമുഖ ആശുപത്രികളില്‍ പ്രസവാനന്തരം മരണം സംഭവിച്ച സ്ത്രീകളുടെ കണക്ക് പുറത്ത്

 

ആശുപത്രിയില്‍ മൊബൈല്‍ വെളിച്ചത്തില്‍ പ്രസവിച്ച് യുവതി; മെഴുകുതിരിയുടെയും മൊബൈലിന്റെയും വെളിച്ചത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. അനകപ്പള്ളി ജില്ലയിലെ നരസിപട്ടണത്തെ എന്‍ടിആര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മണിക്കൂറുകളോളം വൈദ്യുതി ഇല്ലായിരുന്നു.  ജനറേറ്റര്‍ ഉണ്ടായിരുന്നെങ്കിലും പ്രവര്‍ത്തിച്ചില്ല. ഇതോടെ ഡോക്ടര്‍ മെഴുകുതിരിയും മൊബൈല്‍ ഫോണ്‍ വെളിച്ചവും ഉപയോഗിച്ച് യുവതിയുടെ പ്രസവപരിചരണം നടത്തുകയായിരുന്നു. യുവതിക്ക് പ്രസവവേദന ഉണ്ടായതോടെ ഡോക്ടര്‍മാര്‍ക്കും നഴ്സിനും മറ്റ് വഴികളില്ലാതെ വന്നപ്പോള്‍ യുവതിയുടെ ബന്ധുക്കളോട് ലൈറ്റ് ക്രമീകരിക്കാന്‍ ആവശ്യപ്പെട്ടു. മെഴുകുതിരി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടതായും സെല്‍ഫോണുകളിലെ ലൈറ്റുകളും ടോര്‍ച്ചിലെ വെളിച്ചവും ക്രമീകരിക്കാന്‍ ആവശ്യപ്പെട്ടു... Read More...

click me!