
കോഴിക്കോട്: വാഹനാപകടം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച 3.43 ലക്ഷം രൂപ കനിവ് 108 ആംബുലൻസ് ജീവനക്കാർ പോലീസിന് കൈമാറി. നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ നിഖിൽ ജോസ്, പൈലറ്റ് കാർത്തിക്ക് എൻആർ എന്നിവരാണ് അപകടസ്ഥലത്ത് നിന്ന് റോഡിൽ ചിതറി കിടന്ന നിലയിൽ നാട്ടുകാർ ശേഖരിച്ച നൽകിയ 3.43 ലക്ഷം രൂപ കൊടുവള്ളി പോലീസിന് കൈമാറിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.25 നാണ് മറ്റൊരു രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആക്കി മടങ്ങുകയായിരുന്ന കനിവ് 108 ആംബുലൻസിന് കൊടുവള്ളി ടൗണിനു സമീപത്ത് അപകടം നടന്നതായിയുള്ള അത്യാഹിത സന്ദേശം കൺട്രോൾ റൂമിൽ നിന്ന് ലഭിക്കുന്നത്. തുടർന്ന് നിഖിൽ ജോസും, കാർത്തിക്കും സംഭവ സ്ഥലത്തെത്തി. കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ കാർ യത്രികനും ബൈക്ക് യാത്രികനും ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. ഇവർക്ക് ഉടൻ തന്നെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ നിഖിൽ ജോസ് പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി.
അപ്പോഴാണ് വാഹനങ്ങളിൽ ഏതിലൊ ഒന്നിൽ നിന്ന് റോഡിലേക്ക് ചിതറിയ നിലയിൽ കണ്ട നോട്ടുകൾ നാട്ടുകാർ ശേഖരിച്ച് ആംബുലൻസ് സംഘത്തിന് നൽകിയത്. തുടർന്ന് പരിക്ക് പറ്റിയ ഇരുവരെയും 108 ആംബുലൻസ് സംഘം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. ഇവരുടെ പരിക്ക് ഗുരുതരമായതിനാലും അർദ്ധ ബോധരഹിർ ആയതിനാലും പണം ഇവരുടെ കൈയ്യിൽ നൽകുന്നത് സുരക്ഷിതം അല്ലെന്ന് മനസിലാക്കി 108 ആംബുലൻസ് ജീവനക്കാർ ആദ്യം കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇവിടെ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വാഹനാപകടം നടന്ന സ്ഥലത്തിന് സമീപമുള്ള കൊടുവള്ളി പോലീസ് സ്റ്റേഷനിൽ പണം കൈമാറുകയായിരുന്നു..
Read more: Rahul Gandhi : നേതാക്കളുടെ പേരുകളിൽ തപ്പിത്തടഞ്ഞ് രാഹുൽ, ഒടുവിൽ ചിരിച്ചു കൊണ്ട് ക്ഷമാപണം - വീഡിയോ