
ചാലിശേരി: പാലക്കാട് ചാലിശേരിയിൽ പൂരത്തിനിടെയുണ്ടായ സംഘർഷത്തിൽ 12 അംഗ സംഘം പൊലീസ് പിടിയിൽ. പെരുമണ്ണൂർ പുതിയേടത്ത് പൂരത്തിനോടനുബന്ധിച്ച് നടന്ന സംഘർഷത്തിൽ 5 പേർക്കാണ് പരിക്കേറ്റത്. റോഡരികിൽ വാഹനം നിർത്തിയിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ പെരുമണ്ണൂർ കൈപ്രക്കുന്നായിരുന്നു സംഭവം. ചാലിശ്ശേരി പെരുമണ്ണൂർ പുതിയേടത്ത് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് വഴിയിൽ പിക്കപ്പ് വാൻ നിർത്തിയിട്ടതുമായി ബന്ധപ്പെട്ട വാക്ക് തർക്കമാണ് അർദ്ധരാത്രിയിൽ നടന്ന ആക്രമണത്തിൽ കലാശിച്ചത്. ആക്രമത്തിൽ പരിക്കേറ്റ വാകേപ്പാടത്ത് സുബൈറിൻറെ നില ഗുരുതരമാണ്.
വലിയവളപ്പിൽ മുസ്തഫ,വി.മുസ്തഫ എന്നിവർക്ക് കൈക്കും കെ സൂരജ്,വിവി അബൂബക്കർ എന്നിവർക്ക് തലയ്ക്കുമാണ് പരിക്ക്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ അതിസാഹസികമായാണ് ചാലിശ്ശേരി പൊലീസ് പിടികൂടിയത്. പിടിയിലായ പെരുമണ്ണൂർ സ്വദേശികളായ മണികണ്ഠൻ, ബാലസുബ്രമണ്യൻ, ഫ്ലമിങ്ങ്, അഭിജിത്ത്, അഖിൽ, വിനോദ്, അജീഷ്, ഗിരീഷ്, ജഗന്നാഥ്, ശ്രീനിവാസൻ, ജിനേഷ് , മോഹൻദാസ് എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam