
പാലക്കാട്: വീട്ടിൽ സഹോദരൻ ടിവിയുടെ റിമോട്ട് നൽകാത്തതിൽ മനംനൊന്ത് 12 കാരൻ ജീവനൊടുക്കി. പാലക്കാട് തച്ചംമ്പാറ മുതുകുറിശി ഭഗവതിപ്പറമ്പിൽ പ്രമോദിന്റെ മകൻ പ്രദോഷ് ആണ് മരിച്ചത്. വീട്ടിൻ്റെ തട്ടിൻപുറത്ത് തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഈ വർഷം 8 ക്ലാസിലേക്ക് ജയിച്ച വിദ്യാർത്ഥിയാണ് പ്രദോഷ്. തച്ചംമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. പ്രദോഷിന് രണ്ട് വയസിന് മൂത്ത ഒരു സഹോദരൻ കൂടിയുണ്ട്. സഹോദരൻ ടിവിയിൽ ഒരു പരിപാടി കണ്ടുകൊണ്ടിരിക്കുകയായിരുന്നു.
ഈ സമയത്താണ് പ്രദോഷ് റിമോട്ട് തരാനാവശ്യപ്പെട്ടത്. എന്നാൽ സഹോദരൻ കൊടുത്തില്ല. തുടര്‍ന്ന് പിണങ്ങിയ പ്രദോഷ് തട്ടിൻപുറത്ത് കയറി ഇരുന്നത്. വീട്ടുകാര്‍ ഇക്കാര്യം കണക്കിലെടുത്തില്ല, പിണങ്ങി തട്ടിൻപുറത്ത് കയറി ഇരുന്നതാകുമെന്ന് കരുതി. പിന്നീട് കുട്ടിയെ കാണാതെ വന്ന് തിരക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുട്ടിക്ക് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും വീട്ടുകാരും പറയുന്നത്. പഠിക്കാൻ മിടുക്കനായ കുട്ടിയായിരുന്നു പ്രദോഷ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam