
തിരുവനന്തപുരം: എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യാൻ പുതുപ്പള്ളി ഹൌസിൽ നിന്ന് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് എത്തിയത് ഇലക്ട്രിക് സൈക്കിളിൽ. പുതുപ്പള്ളി മണ്ഡലത്തിലെ പ്രചാരണത്തിലുടനീളം ചാണ്ടി ഉമ്മൻ ഉപയോഗിച്ചത് ഇലക്ട്രിക് സൈക്കിൾ ആയിരുന്നു. സാധാരണക്കാരുമായി വളരെ എളുപ്പത്തിൽ ഇടപഴകാനുള്ള എളുപ്പ മാർഗമായാണ് ചാണ്ടി ഉമ്മൻ ഇലക്ട്രിക് സൈക്കിളിൽ പ്രചാരണത്തിനിറങ്ങിയത്. ഈ പ്രചാരണം അക്ഷരാർത്ഥത്തിൽ ഫലം കണ്ടുവെന്നതിന്റെ പ്രതിഫലനമായിരുന്നു പുതുപ്പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകന്റെ വൻ വിജയം.
എൻഎഫ്ബിഐയുടെ ഹൈബ്രിഡ് ഇലക്ട്രിക് സൈക്കിളാണ് ചാണ്ടി ഉമ്മൻ ഉപയോഗിക്കുന്നത്. മോട്ടോർ ഉപയോഗിച്ച് വേഗത്തിൽ പോകുന്നതിനൊപ്പം ചവിട്ടിക്കൊണ്ട് പോകാമെന്ന പ്രത്യേകതയും ഈ സൈക്കിളിനുണ്ട്. 250 വാട്ട് ഹെവി ഡ്യൂട്ടി ബിഎൽഡിസി ഹബ് മോട്ടോറാണ് ഐ ബൈക്ക് 3X9ന് കരുത്താകുന്നത്. ഊരിയെടുത്ത് ചാർജ്ജ് ചെയ്യാൻ സാധിക്കുന്ന 36വോൾട്ട് 7.5എച്ച് ലിഥിയം ബാറ്ററിയാണ് ഈ സൈക്കിളിനുള്ളത്. പരുക്കൻ റോഡുകൾക്കും ഓഫ് റോഡ് യാത്രകൾക്കും അനുയോജ്യമായ 26x4 ഇഞ്ച് ഫാറ്റ് ടയറുകളാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. 21 സ്പീഡ് ഗിയർ സിസ്റ്റമാണ് ഇതിനുള്ളത്. വേഗതയും ബാറ്ററി അടക്കമുള്ള വിവരങ്ങൾ കാണിക്കുന്ന എൽഇഡി ക്ലസ്റ്ററും 3X9നുണ്ട്. ഡ്യുവൽ ഡിസ്ക് ബ്രേക്ക്, ഫ്രണ്ട് സസ്പെൻഷൻ, എൽഇഡി ഹെഡ്‌ലൈറ്റ്, വാക്കിംഗ് അസിസ്റ്റ് മോഡ് എന്നിവ അടക്കമുള്ള ഫീച്ചറുകളും ഈ സൈക്കിളിനുണ്ട്.
63700 രൂപയോളമാണ് ബൈക്ക് 3X9ന്റെ വില. ഹൈഡ്രോ കാർബൺ അലോയ് കൊണ്ടാണ് സൈക്കിളിന്റെ ഫ്രെയിം നിർമ്മിച്ചിട്ടുള്ളത്. കാനേഡിയൻ ഡിസൈൻ അനുസരിച്ച് ഇന്ത്യയിൽ നിർമ്മിച്ചതാണ് ഈ ഹൈബ്രിഡ് സൈക്കിൾ. 52907 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ നിന്ന് രണ്ടാം തവണ നിയമസഭയിലേക്ക് എത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam