
കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ വീട് കുത്തിത്തുറന്ന് 8 പവനും 18000 രൂപയും കവർന്ന കേസിൽ പതിനേഴുകാരൻ പിടിയിൽ. ഇലക്ട്രിക് സ്കൂട്ടറിന്‍റെ ബാറ്ററി വാങ്ങാനാണ് മോഷണമെന്നാണ് പ്രതിയുടെ മൊഴി. കല്ലുമുട്ടിയിലെ അടച്ചിട്ടിരുന്ന വീട്ടിലാണ് കഴിഞ്ഞ ചൊവ്വാഴ്ച പട്ടാപ്പകൽ കവർച്ച നടന്നത്. മണിക്കടവ് സ്വദേശിയായ പതിനേഴുകാരനാണ് പ്രതിയെന്ന് പൊലീസിന് വ്യക്തമായി. പ്രതിയുടെ വീട്ടിൽ പുകക്കുഴലിൽ ഒളിപ്പിച്ച മോഷണമുതലും കണ്ടെടുത്തു.
ഇരിട്ടി ടൗണിലെ കടകളിൽ ജോലി ചെയ്തിരുന്ന പതിനേഴുകാരൻ അങ്ങനെ സ്വരൂപിച്ച പണം കൊണ്ട് , ലൈസൻസില്ലാതെ ഓടിക്കാവുന്ന ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയിരുന്നു. ഇതിന്‍റെ ബാറ്ററി കേടായതോടെ പുതിയത് വാങ്ങാൻ തീരുമാനിച്ചു. കടയിൽ അന്വേഷിച്ചപ്പോൾ നാൽപ്പതിനായിരം രൂപയാകുമെന്ന് പറഞ്ഞെന്നും അത് സംഘടിപ്പിക്കാനാണ് മോഷണം നടത്തിയെന്നുമാണ് പ്രതി ഇരിട്ടി പൊലീസിനോട് പറഞ്ഞത്.
അതിനിടെ കൊല്ലത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ഏഴിനം ഹൈബ്രിഡ് കഞ്ചാവും എൽ എസ് ഡി സ്റ്റാമ്പുകളുമായി 27 കാരൻ പിടിയിലായി എന്നതാണ്. കല്ലുംതാഴം സ്വദേശി അവിനാശ് ശശിയാണ് എക്സൈസ് എൻഫോഴ്മെന്റ് സംഘത്തിന്റെ പിടിയിലായത്. ഉപയോഗിച്ച ശേഷമുളള കഞ്ചാവ് പ്രതി കവറുകളിലാക്കി സൂക്ഷിച്ചുരുന്നു. ഹൈബ്രിഡ് കഞ്ചാവുകളുടെ ആൽബമുണ്ടാക്കുകയായിരുന്നു പ്രതിയുടെ ഉദേശമെന്ന് എക്സൈസ് വ്യക്തമാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഇൻസ്പെക്ടർ സി പി ദിലീപും സംഘവും കല്ലുംതാഴത്തെ അവിനാശ് ശശിയുടെ വീട്ടിൽ രാത്രി പരിശോധന നടത്തിയത്. മുറിക്കുള്ളിൽ നിന്ന് 20 ഗ്രാം ഹൈബ്രിഡ് കഞ്ചാവുകൾ പിടിച്ചെടുത്തു. വിദേശ രാജ്യങ്ങളിൽ കണ്ടുവരുന്ന വൈറ്റ് റാന്റ്സ്, ബ്ലാക്ക് ബെറി, സ്ട്രോൺ ആപ്പിൾ, കോപ്പർ കുഷ്, കുക്കീ ഗലാട്ടോ, മിഷിഗൺ, റെയിൻബോ ഷെർലറ്റ് എന്നീ കഞ്ചാവുകളാണ് പ്രതി ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി പേരെഴുതി സൂക്ഷിച്ചിരുന്നത്. ഉപയോഗിക്കാനായി വാങ്ങുന്ന കഞ്ചാവുകളുടെ ആൽബമുണ്ടാക്കുകയായിരുന്നു പ്രതിയുടെ ഉദ്ദേശം. ഹൈബ്രിഡ് കഞ്ചാവിനൊപ്പം 89 മില്ലി ഗ്രാം എൽ എസ് ഡി സ്റ്റാമ്പും കണ്ടെടുത്തു. എക്സൈസ് എൻഫോഴ്സ്മെന്റ് സംഘം ഈ വർഷം നടത്തുന്ന ആദ്യ എൽ എസ് ഡി വേട്ടയാണിത്. പ്രതിക്ക് ലഹരി മരുന്ന് കൈമാറിയത് ആരാണെന്നതിലും അന്വേഷണം തുടരുന്നു. അവിനാശ് എം ഡി എം എ കേസുകളിലും പ്രതിയാണെന്ന് എക്സൈസ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam