
ഇരുളം: 25000 സ്ക്വയർ ഫീറ്റിൽ വമ്പൻ പൂക്കളം. ഓണാഘോഷത്തോട് അനുബന്ധിച്ച് പൂക്കളം ഒരുക്കുന്നത് സാധാരണമാണ്. എന്നാൽ ഒരു സ്കൂളിന്റെ ഗ്രൌണ്ട് മുഴുവൻ പൂക്കളമാവുന്ന കാഴ്ചയാണ് വയനാട് ഇരുളത്ത് കാണാൻ സാധിക്കുക.ഇരുളം ജിഎച്ച്എസ് സ്കൂൾ ഗ്രൌണ്ടാണ് അക്ഷരാർത്ഥത്തിൽ കൂറ്റൻ പൂക്കളത്തിന് വേദിയായിട്ടുള്ളത്. മാവേലിയോടൊപ്പം നാടുമായി ഒരു പാട് ബന്ധമുള്ള മണിയൻ എന്ന കാട്ടാനയേയും പൂക്കളത്തിൽ ഉൾപ്പെടുത്തിയാണ് ഇരുളത്തുകാരുടെ പൂക്കളം. നാട്ടുകാരുമായി സൌഹൃദത്തിലായിരുന്ന മണിയൻ എന്ന കാട്ടാനയേക്കുറിച്ച് നേരത്തെ വാർത്തകൾ വന്നിരുന്നു. 2019ലാണ് ഈ കാട്ടാന ചരിഞ്ഞത്. അന്ന് മണിയന് വേണ്ടി മൌന ജാഥ വരെ നടത്തിയ നാട്ടുകാരാണ് ഇരുളത്തേത്. അഞ്ചാം തിയതി മുതലാണ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇരുളത്ത് ഓണാഘോഷം തുടങ്ങിയത്.
ഓഗസ്റ്റ് 27ാം തിയതി വരെ നീണ്ടു നിൽക്കുന്നതാണ് ഇവിടുത്തെ ഓണാഘോഷം. നാട്ടുകാരെല്ലാം ചേർന്ന് മൂന്ന് ദിവസത്തെ പ്രയത്നത്തിലാണ് പൂക്കളമൊരുങ്ങിയത്. ഗുണ്ടൽപേട്ടിൽ നിന്ന് പത്ത് ടൺ പൂവാണ് ഭീമൻ പൂക്കളത്തിനായി എത്തിച്ചത്. ലയൺസ് ക്ലബ്ബിന്റെ ആശയമായിരുന്നു വമ്പൻ പൂക്കളം. ഇതിനൊപ്പം നാട്ടുകാർ ഒത്തുചേരുകയായിരുന്നു. ക്രിക്കറ്റ്, ഫുട്ബോൾ,ബാഡ്മിന്റൺ അടക്കം കലാ കായിക മത്സരങ്ങളോടെയാണ് ഇരുളത്തിന്റെ ഒന്നാം സാംസ്കാരിക ആഘോഷമെന്ന നിലയിൽ ഓണാഘോഷം സംഘടിപ്പിക്കുന്നതെന്നാണ് സംഘാടകർ പ്രതികരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam