ബസ് മേനകയിലെത്തിയപ്പോൾ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും അടങ്ങുന്ന ഇതര സംസ്ഥാനക്കാരായ യാത്രക്കാർ ബസിൽ കയറി. തുടർന്ന് ഇവരും ബസ് ജീവനക്കാരും തമ്മിൽ വാക്ക് തർക്കമുണ്ടായി
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ മൂന്ന് ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. വെണ്ണല വേലിയത്ത് വീട്ടിൽ സഞ്ജയ് (30), കുമ്പളങ്ങി ചുള്ളിക്കൽ വീട്ടിൽ വിനേഷ് ജോസഫ് പീറ്റർ (26), തൃക്കാക്കര പൊറ്റെക്കാട്ടിൽ വീട്ടിൽ ഫഹദ് (23) എന്നിവരാണ് അറസ്റ്റിലായത്. ഫോർട്ട്കൊച്ചി-കാക്കനാട് റൂട്ടിൽ സർവീസ് നടത്തുന്ന 'ഫ്ലോറി' ബസിലെ ജീവനക്കാരാണ് മൂവരും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബസ് മേനകയിലെത്തിയപ്പോൾ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും അടങ്ങുന്ന ഇതര സംസ്ഥാനക്കാരായ യാത്രക്കാർ ബസിൽ കയറി. തുടർന്ന് ഇവരും ബസ് ജീവനക്കാരും തമ്മിൽ വാക്ക് തർക്കമുണ്ടായി. ബസ് എറണാകുളം നോർത്തിൽ എത്തിയപ്പോൾ ജീവനക്കാർ ഇതര സംസ്ഥാനക്കാരായ യാത്രക്കാരെ മർദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദേശപ്രകാരം എറണാകുളം നോർത്ത് പൊലീസ് സ്വമേധയാ കേസെടുത്ത് മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.


