
കൊല്ലം: കൊല്ലം പുനലൂരിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. കൊല്ലം പുനലൂരിൽ കല്ലടയാറ്റിലാണ് മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒരു സ്ത്രീയുടേയും രണ്ട് കുട്ടികളുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മരിച്ചവരെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് പൊലീസ് അന്വേഷണത്തിലാണ് ഇവരെ തിരിച്ചറിഞ്ഞത്. അമ്മയും മക്കളുമാണ് മരിച്ചതെന്ന് പൊലീസ് പിന്നീട് കണ്ടെത്തി. മുക്കടവ് റബ്ബർ പാർക്കിന് സമീപമാണ് ഇവരെ കണ്ടെത്തിയത്.
പിറവന്തൂർ സ്വദേശിനി രമ്യ രാജ്, മകൾ അഞ്ച് വയസുകാരി ശരണ്യ, മൂന്നു വയസുകാരനായ മകൻ സൗരഭ് എന്നിവരാണ് മരിച്ചതെന്ന് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണത്തിലൂടെ സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണത്തിലാണ്. മുക്കടവ് റബർ പാർക്കിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. റോഡിലൂടെ സത്രീയും രണ്ട് കുട്ടികളും നടന്നുപോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇവരെ കാണാതെ വന്നതോടെ നാട്ടുകാർ തിരച്ചിൽ നടത്തുകയായിരുന്നു.
രമ്യയെ വിവാഹം കഴിച്ചയച്ചത് ചാത്തന്നൂരിലേക്കാണ്. ഭര്‍ത്താവ് ഏറെ നാളായി വിദേശത്താണ്. ഇന്ന് രാവിലെയാണ് രമ്യ പുനലൂരിലേക്ക് എത്തിയത്. മരണത്തിൽ പുനലൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ കാരണം വിശദമായ അന്വേഷണത്തിന് ഒടുവിലേ കണ്ടെത്താനാകൂ എന്നാണ് പൊലീസിന്റെ വിശദീകരണം.
അതേസമയം ഇന്നലെ പാലക്കാട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത രണ്ട് യുവാക്കൾ മുങ്ങി മരിച്ചു എന്നതാണ്. മാട്ടുമന്ത മുരുകളി സ്വദേശികളായ വൈഷ്ണവ് , അജയ് കൃഷ്മണൻ എന്നിവർ മുക്കൈ പുഴയിലാണ് മുങ്ങി മരിച്ചത്. ഇന്നലെ വൈകീട്ട് നാലു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. മുക്കൈ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വൈഷ്ണവും അജയ് കൃഷ്മണനും അപകടത്തിൽപ്പെടുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഉടൻ ഫയർഫോഴ്സ് എത്തി തെരച്ചിൽ നടത്തിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല. കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരായിരുന്നു വൈഷ്ണവും അജയ് കൃഷ്മണനും. മൃതദഹേങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയ മോർച്ചറിയിലേക്ക് മാറ്റി.