
തിരുവനന്തപുരം: മൂന്ന് മണിക്കൂറിനിടെ 3 ജ്വല്ലറികള്‍ അടക്കം അഞ്ച് സ്ഥാപനങ്ങളില്‍ മോഷണം. ബാലരാമപുരത്ത് വ്യാപാരികളെ ഞെട്ടിച്ചാണ് മൂന്ന് മണിക്കൂറിനിടെ മൂന്ന് ജ്വല്ലറികളിലും രണ്ട് വസ്ത്രവിപണന ശാലകളിലും കള്ളൻ കയറിയത്. ബാലരാമപുരം ദേശീയപാതക്കരികിലെ കടകളില്‍ ആണ് മോഷണം നടന്നതെന്നതാണ് ശ്രദ്ധേയം. മുഖം മറച്ച് കമ്പിപ്പാരയുമായി എത്തിയ യുവാവാണ് മോഷണം നടത്തിയത്.
ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ ജ്വല്ലറിയിൽ കയറിയ കള്ളൻ മൂന്നുമണിക്കൂറിനിടെ മറ്റ് നാലു കടകളുടെ പൂട്ട് കൂടി പൊളിച്ച് അകത്ത് കയറി. ബാലരാമപുരം കണ്ണന്‍ ജ്വല്ലറിയില്‍ നിന്ന് ഒരു ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങളും പത്മനാഭാ ജ്വല്ലറിയില്‍ നിന്ന് മൂന്ന് ഗ്രാം സ്വര്‍ണാഭരണങ്ങളും പ്രശാന്ത് ജ്വല്ലറിയില്‍ നിന്നും നാല് ഗ്രാം സ്വര്‍ണാഭരണവും ആണ് മോഷണം പോയത്. സമീപത്തെ രാജകുമാരി ടെക്സ്റ്റയില്‍സിന്റെ പൂട്ട് തകര്‍ത്ത് മോഷ്ടാവ് അകത്തുകടന്നെങ്കിലും സാധനങ്ങൾ ഒന്നും കളവ് പോയിട്ടില്ല എന്നാണ് പ്രാഥമിക വിവരം. തൊട്ടടുത്ത റെഡിമെയ്ഡ് വസ്ത്ര ശാലയിലും കള്ളൻ കയറിയിരുന്നു.
വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വോഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ബാലരാമപുരം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടി. വിജയകുമാറിന്റെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി പ്രദേശത്തെ സി.സി.ടി.വി കാമറകളും മെബൈല്‍ ടവറും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. മോഷ്ടാവ് ഉടന്‍ വലയിലാകുമെന്ന് പൊലീസ് പറഞ്ഞു.
സമാനമായ മറ്റൊരു സംഭവത്തില്‍ കുട്ടിയുടെ കാലിൽ നിന്നും പാദസരം മോഷ്ടിച്ച സ്ത്രീ ആറ്റിങ്ങലിൽ അറസ്റ്റിലായി. മൺട്രോ തുരുത്ത് പുത്തനാറിനു സമീപം ശങ്കരം പള്ളി തോപ്പിൽ സിന്ധു ആണ് അറസ്റ്റിലായത്. കഴിഞ്ഞ 24-നാണ് ആറ്റിങ്ങൽ പാലസ് റോഡിലുള്ള മോഡേൺ ബേക്കറിയിൽ വച്ച് കുട്ടിയുടെ കാലിലെ പാദസ്വരം കളവ് പോയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam