
തൊടുപുഴ: മറയൂര്‍ ചന്ദന റിസര്‍വ്വില്‍ നിന്ന് ചന്ദന മരം മുറിച്ച് കടത്തിയ കേസില്‍ നാലുപേര്‍ പിടിയില്‍. പുറവയല്‍ കുടി സ്വദേശി ആര്‍ ഗോപാലന്‍, ഊഞ്ഞാമ്പാറക്കുടി സ്വദേശി ദീപകുമാര്‍, മറയൂര്‍ കരിമുട്ടി സ്വദേശി കെ പി സുനില്‍, പയസ് നഗര്‍ സ്വദേശി വിനോദ് എന്നിവരാണ് അറസ്റ്റിലായത്. ജൂൺ മാസത്തിലായിരുന്നു സംഭവം. മരംമുറിയെക്കുറിച്ച് വനപാലകർക്ക് വിവരം കിട്ടിയതോടെ, ദീപകുമാർ ഒളിവിൽ പോയി. കൊടൈക്കനാലിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. ദീപകുമാറിൽ നിന്ന് കിട്ടിയ വിവരത്തിൻ്റ അടിസ്ഥാനത്തിലാണ് മറ്റു പ്രതികളെ പിടികൂടിയത്.
2024 ജൂൺ മാസം ഊഞ്ചാംപാറ കുടിക്ക് സമീപം ചന്ദന റിസർവ് 54-ൽ നിന്നാണ് ചന്ദനമരം മോഷ്ടിക്കപ്പെട്ടത്. മറയൂർ ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ കേസെടുത്ത് അന്വേഷണം നടത്തി വരുകയായിരുന്നു. ചന്ദനം മുറിച്ചുകടത്തിയതിൽ പങ്കുണ്ടെന്ന് ഫോറസ്റ്റ് അധികൃതർ മനസിലാക്കിയെന്നറിഞ്ഞ് അന്നു മുതൽ ഒളിവിലായിരുന്നു ദീപകുമാർ. മറയൂർ ഡി.എഫ്.ഒ.യുടെ കീഴിലുള്ള ആർ.ആർ.ടി. സംഘാംഗങ്ങളായ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി.ആർ.ഹരികുമാർ, കെ.രാമകൃഷ്ണൻ എന്നിവർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി കൊടൈക്കനാലിലെ ഗോത്രവർഗ കോളനിയിൽ ഉള്ളതായി കണ്ടെത്തി.
ദീപകുമാറിനെ മറയൂരിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ ഒപ്പം ചന്ദനം മുറിക്കാൻ കൂടുതൽ ആളുകൾ ഉള്ളതായി പറഞ്ഞു. മുറിച്ച ചന്ദനത്തടികൾ ഊഞ്ചാംപാറയിലെ ഗോപാലിന് 5000 രൂപയ്ക്ക് നല്കി. ഗോപാലിനെ പിടികൂടിയപ്പോൾ കരിമുട്ടി കുടിയിലെ സുനിലിന് 17,000 രൂപയ്ക്ക് മറിച്ചുനല്കി. സുനിൽ 20,000 രൂപയ്ക്ക് വിനോദിന് ചന്ദനത്തടികൾ വിറ്റതായി മൊഴി നൽകി. ചന്ദനം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടികൂടി. വിനോദ് ചന്ദനം നൽകിയവരെ കുറിച്ചുളള അന്വേഷണം നടന്നുവരികയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam