
തിരുവനന്തപുരം: കനത്ത മഴയിൽ വെങ്ങാനൂരിലെ മൈക്രോ വാട്ടർ സപ്ലെ സ്‌കീമിനോട് അനുബന്ധിച്ച കിണർ ഇടിഞ്ഞു താഴ്ന്നു. പ്രദേശത്ത് വലിയ ഗർത്തം രൂപപ്പെട്ടതോടെ സമീപത്തെ വാട്ടർ ടാങ്കും തകർച്ചാ ഭീഷണിയിലാണ്. കിണർ ഇടിഞ്ഞതോടെ നിരവധി പേർക്ക് ശുദ്ധ ജലം ലഭ്യമായിരുന്ന സ്രോതസാണ് ഇല്ലാതായത്.
70 വർഷത്തോളം പഴക്കമുള്ള പൊതു കിണറിനെ സ്രോതസാക്കി 1997 - 98 കാലത്ത് വരൾച്ചാ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചു അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്. പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. ഇന്നലെ പെയ്ത മഴയിലാണ് പഞ്ചായത്ത് കിണർ ഇടിഞ്ഞ നിലയിൽ കാണപ്പെട്ടത്. കിണറിൽ കുറ്റിക്കാടുകൾ പടർന്നു കയറുന്നത് സംബന്ധിച്ച് പരാതികൾ ഉയർന്നിരുന്നെങ്കിലും അധികാരികൾ തിരിഞ്ഞ് നോക്കിയില്ലെന്ന് പരാതിയുണ്ട്.
വെങ്ങാനൂർ - വിഴിഞ്ഞം റോഡിനോടു ചേർന്നാണ് കിണർ. ഇടിഞ്ഞു താണ സ്‌ഥലത്ത് വലിയ ഗർത്തം രൂപപ്പെട്ടിരിക്കെയാണ് എന്നതിനാൽ സമീപത്തെ റോഡും അപകട ഭീഷണിയിലാണ്. പാതയോരത്തായതിനാൽ അപകട സൂചന മുന്നറിയിപ്പ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നേരത്തെ മലപ്പുറത്തും കനത്ത മഴയ്ക്കിടെ കിണർ ഇടിഞ്ഞു താഴ്ന്ന സംഭവമുണ്ടായി. വാഴക്കാട് മപ്രം സ്വദേശി മുഹമ്മദലിയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്.
"രാവിലെ എഴുന്നേറ്റ് മോട്ടോർ ഇട്ടു. കുറേ നേരമായിട്ടും വെള്ളം കയറിയില്ല. തുടർന്ന് ഓഫാക്കി. പോയി നോക്കിയപ്പോൾ കിണറ്റിലെ വെള്ളം ആകെ കലങ്ങിക്കിടക്കുകയായിരുന്നു. എന്തോ ശബ്ദം കേട്ട് വീണ്ടും നോക്കി. നോക്കിനിൽക്കെ കിണർ കുറേശ്ശെ കുറേശ്ശെയായി ഇടിഞ്ഞ് പൂർണമായും താഴ്ന്നുപോയി"- വീട്ടുകാർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam