
വളാഞ്ചേരി: ഒരു സുപ്രഭാതത്തിൽ കാണാതായി(missing), ആറ് ദിവസം കാണാമറയത്ത്, പുനർജന്മം പോലെ ഉയർത്തെഴുന്നേൽപ്പ്. പക്ഷെ സന്തോഷം അധിക കലത്തേക്കുണ്ടായില്ല. കാണാതായി ആറ് ദിസവത്തിന് ശേഷം കണ്ടെത്തിയ മുണ്ടിയമ്മക്ക് ഒടുവിൽ മരണത്തിന്റെ വിളിയെത്തി. കാരായിപറമ്പിൽ മുണ്ടിയമ്മ (77)യാണ് കഴിഞ്ഞ ദിവസം മരിച്ചത്.
ചേനാടൻ കുളമ്പിൽ നിന്നുമാണ് ഒക്ടോബർ 10ന് ഉച്ചക്ക് ഒരു മണിയോടെയാണ് മുണ്ടിയമ്മയെ കാണാതാവുന്നത്. ദിവസവും വീട്ടിൽ നിന്നും ഇറങ്ങുന്ന ഇവർ ചുണ്ണാമ്പ്, വെറ്റില എന്നിവ അന്വേഷിച്ച് വിവിധ വീടുകളിൽ എത്താറുണ്ട്. രാവിലെ വീട്ടിൽ നിന്നിറങ്ങിയ മുണ്ടിയമ്മ ഉച്ചക്ക് 1.15 ഓടെ വിവിധ വീടുകളിൽ കയറിയിരുന്നു. എന്നാൽ തുടർന്ന് അപ്രത്യക്ഷമാകുകയായിരുന്നു. അന്വേഷണം ഊർജിതമാക്കുന്നതിന്റെ ഭാഗമായി പൊലീസ് 15-ാം തീയതി അഞ്ച് സ്‌ക്വാഡായി തിരിഞ്ഞ് രാവിലെ 8.30 ഓടെ തെരച്ചിൽ ആരംഭിച്ചു.
ആർ പി എഫ്, ട്രോമോ കെയർ വളണ്ടിയർമാരും, എഡിയൽ റിലീഫ് വിങ് വൊളണ്ടിയർസ് (ഐ ആർ ഡബ്ല്യു), വളാഞ്ചേരി എമർജൻസി ഫോഴ്‌സ്, ജനപ്രതിനിധികൾ, നാട്ടുകാരും ഉൾപ്പെടുന്ന സംഘം ചേനാടൻ കുളമ്പിലെ ദുർഘട പ്രദേശങ്ങളിലാണ് ആദ്യം തിരിച്ചിൽ തുടങ്ങിയത്. രാവിലെ 10 മണിയോടെ കരിങ്കൽ ക്വാറിക്ക് സമീപം പൊന്തക്കാട്ടിൽ നിന്നും വെറ്റിലയും, ചെരിപ്പും, തോർത്ത് മുണ്ടും കണ്ടെത്തുകയും തുടർന്ന് പ്രദേശത്ത് വ്യാപകമായി നടത്തിയ അന്വേഷണത്തിലൊടുവിലാണ് ചെങ്കുത്തായ ചെരിവിൽ വാഴത്തോട്ടത്തിന് സമീപം അബോധവസ്ഥയിലായ മുണ്ടിയമ്മയെ കണ്ടെത്തുകയായിരുന്നു.
അവശയായ മുണ്ടിയമ്മയെ വളാഞ്ചേരി സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചയോടെ രോഗങ്ങൾ മൂർഛിക്കുകയും തുടർന്ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam