
പത്തനംതിട്ട: കാറിൽ കണ്ടെത്തിയ പാമ്പ് പുറത്തേക്ക് ഇറങ്ങി സമീപത്തെ ഇലക്ട്രിക് സ്കൂട്ടറിൽ കയറി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പാമ്പിനെ പുറത്തെടുത്തു. പത്തനംതിട്ട അത്തിക്കയത്ത് തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാരിലൊരാളാണ്, പാമ്പ് കാറില്‍ നിന്നും ഇഴഞ്ഞിറങ്ങി സമീപത്ത് പാർക്ക് ചെയ്തിരുന്ന ഇലക്ട്രിക് സ്കൂട്ടറില്‍ കയറിപ്പറ്റുന്നത് കണ്ടത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് അസി. മാനേജര്‍ ദീപക്കിന്റേതായിരുന്നു തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന ഇലക്ട്രിക് സ്കൂട്ടർ.
സമീപത്തുണ്ടായിരുന്ന മറ്റൊരാളാണ് പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് ശ്രദ്ധിച്ചത്. ഉടൻ തന്നെ പാമ്പ് സ്കൂട്ടറിന്റെ ഉള്ളിലേക്ക് കയറി ഒളിക്കുകയും ചെയ്തു. സ്കൂട്ടറിന്റെ ഭാഗങ്ങൾ അഴിച്ചുമാറ്റാതെ പാമ്പിനെ പുറത്തെടുക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. എന്നാൽ സാധിക്കാതെ വന്നതോടെ, വാഹന ഉടമ പാമ്പ് കയറിയ വണ്ടിയും ഓടിച്ച് കൊണ്ട് വർക്ക് ഷോപ്പ് വരെയെത്തിച്ചു. അവിടെ വെച്ച് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പാമ്പ് പിടുത്തക്കാരന്‍ മാത്തുക്കുട്ടി ഉതിമൂട് എന്നയാളാണ് പാമ്പിനെ പിടികൂടിയത്.