
പത്തനംതിട്ട: കൈക്കൂലി കേസിൽ ശിക്ഷ അനുഭവിക്കാതെ ഒളിവിൽ കഴിഞ്ഞിരുന്ന മുൻ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. കോന്നി മുൻ വില്ലേജ് ഓഫീസർ രാജു കെ. എബ്രഹാമിനെയാണ് പത്തനംതിട്ട വിജിലൻസ് അറസ്റ്റ് ചെയ്തത്. സുപ്രീം കോടതി അപ്പീൽ തള്ളിയിട്ടും കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. ഒളിവിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം പോത്തൻകോട്ടുള്ള ബന്ധുവീട്ടിൽ നിന്നാണ് വിജിലൻസ് പ്രതിയെ പിടികൂടിയത്. 2004-ൽ വസ്തു പോക്കുവരവിനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ വിജിലൻസ് പിടിയിലാകുന്നത്. കേസിൽ ഹൈക്കോടതി വിധിച്ച 2 വർഷം കഠിന തടവ് അനുഭവിക്കാതെയാണ് പ്രതി ഒളിവിൽ പോയത്.
കൈക്കൂലി കേസിലെ ശിക്ഷാ വിധിക്കെതിരെയുള്ള അപ്പീല്‍ സുപ്രീം കോടതി തള്ളിയിട്ടും ശിക്ഷ അനുഭവിക്കുന്നതിന് വിജിലന്‍സ് കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുകയായിരുന്നു കോന്നി മുന്‍ വില്ലേജ് ഓഫീസറും, പത്തനംതിട്ട മൈലപ്ര സ്വദേശിയുമായ 66 കാരൻ രാജു.കെ. എബ്രഹാം. പരാതിക്കാരന്റെ പേരിലുള്ള വസ്തു പോക്കുവരവ് ചെയ്ത് നല്‍കുന്നതിനാണ് കോന്നി വില്ലേജ് ഓഫീസറായിരുന്ന സമയത്ത് രാജു കൈക്കൂലി വാങ്ങിയത്. ഈ കേസില്‍ രാജു.കെ.എബ്രഹാം കുറ്റക്കാരാണെന്ന് കണ്ടെത്തി 2010 ല്‍ 6 വര്‍ഷം കഠിന തടവിനും 30,000 രൂപ പിഴ ഒടുക്കുന്നതിനും കോട്ടയം വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചിരുന്നു. ശിക്ഷാ വിധിക്കെതിരെ രാജു.കെ.എബ്രഹാം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയും, ഹൈക്കോടതി ശിക്ഷ 2 വര്‍ഷം കഠിന തടവിനും 20,000 രൂപ പിഴ ഒടുക്കുന്നതിനും ഇളവ് ചെയ്തു നല്‍കിയിരുന്നു.
ഈ വിധിയ്‌ക്കെതിരെ രാജു.കെ.എബ്രഹാം സുപ്രീം കോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്തുവെങ്കിലും കോടതി രാജു.കെ.എബ്രഹാമിന്റെ പെറ്റീഷന്‍ നിരസിച്ചു. എന്നാല്‍ ശിക്ഷ അനുഭവിക്കുന്നതിന് വിജിലന്‍സ് കോടതിയില്‍ ഹാജരാകാതെ രാജു.കെ.എബ്രഹാം ഒളിവില്‍ പോവുകയാണ് ഉണ്ടായത്. രാജു.കെ.എബ്രഹാമിനെ ഇന്നലെ രാവിലെയാണ് വിജിലന്‍സ് സംഘം പോത്തന്‍കോടുള്ള ബന്ധുവീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ രാജു.കെ.എബ്രഹാമിനെ കോടതി നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam