
കൊച്ചി : കലൂർ മാലപൊട്ടിക്കൽ കേസിലെ പ്രതി മൂന്നാം ദിവസം മറ്റൊരു മാല പൊട്ടിക്കൽ ശ്രമത്തിനിടയിൽ പൊലീസ് പിടിയിലായി. പ്രതിയെ തിരിച്ചറിഞ്ഞത് നൂറോളം സിസിടിവി ക്യാമറകൾ പരിശോധിച്ച ശേഷം. തിരുവനന്തപുരം സ്വദേശിയായ അക്ബർ ഷായാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതി വൈകുന്നേരം ദേശാഭിമാനി ബാങ്ക് റോഡ് ജംഗ്ഷനിൽ വച്ച് വൃദ്ധ ദമ്പതികളുടെ മാല പൊട്ടിച്ച് കടന്ന ഇയാളെ മൂന്നാം ദിവസമാണ് പൊലീസ് പിടികൂടിയത്.
ഇയാൾക്ക് എതിരെ നിലവിൽ പല സ്റ്റേഷനിലും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവം നടന്ന ഉടനെ സെൻട്രൽ എസിപി ജയകുമാർ നോർത്ത് സിഐ ബ്രിജു കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിക്കുകയും നൂറോളം സിസിടി ക്യാമറകൾ പരിശോധിക്കുകയും ഇതിൽ നിന്ന് മുൻ കുറ്റവാളികളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. മൂന്നാം ദിവസം രാത്രി സിസിടിസി നോക്കി പൊലീസ് എസ്. ആർ.എം റോഡ് ഭാഗത്ത് എത്തിയിരുന്നു.
ഈ സമയം അതുവഴി പോകുന്ന സ്ത്രീയെ ഒരാൾ പിന്തുടരുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങളിൽ കണ്ട മോഷ്ടാവിൻ്റെ രൂപ സാദൃശ്യം തോന്നി ഇയാളെ തടഞ്ഞു നിറുത്തി. എന്നാൽ ഇയാൾ പൊലീസിൽ നിന്ന് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസ് സംഘം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കലൂരിൽ നിന്ന് പൊട്ടിച്ച മാല, പ്രതി കഴിഞ്ഞ ഒരു മാസമായി താമസിക്കുന്ന എസ്.ആർ. എം റോഡിലെ റൂമിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam