
ചാരുംമൂട്: താമരക്കുളത്ത് ബുഖാരി ഹോട്ടലിൽ അക്രമം നടത്തി ഉടമയുൾപ്പെടെ മൂന്നുപേരെ മർദ്ദിച്ച് കടന്നുകളഞ്ഞ പ്രതികളെ പിടികൂടി. വള്ളികുന്നം പള്ളിമുക്ക് അനീഷ് ഭവനം അനൂപ് (28) വള്ളികുന്നം പുത്തൻചന്ത ലക്ഷ്മിഭവനം വിഷ്ണു (24) വള്ളികുന്നം കടുവിനാൽ വരമ്പതാനത്ത് ഷിജിൻ (21) എന്നിവരെയാണ് നൂറനാട് സി ഐ എസ് ശ്രീകുമാറും സംഘവും അറസ്റ്റ് ചെയ്തത്. വള്ളികുന്നം സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, വീട് കയറി അക്രമം തുടങ്ങിയ കേസുകളിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് പ്രതികൾ ഹോട്ടലിൽ നിന്ന് പൊറോട്ട, ബീഫ് ഫ്രൈ, ഗ്രേവിയുമടങ്ങുന്ന പാഴ്സൽ വാങ്ങി പോയത്. ഒരു മണിക്കൂറിനു ശേഷം മടങ്ങി വന്ന ഇവർ പാഴ്‌സലിൽ കറി കുറവായിരുന്നുവെന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കുകയും ഉടമയായ മുഹമ്മദ് ഉവൈസ്, ജേഷ്ട സഹോദരൻ മുഹമ്മദ് നൗഷാദ്, ഭാര്യാ മാതാവ് റജില എന്നിവരെ മർദിക്കുകയും ഹോട്ടലിൽ അക്രമം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചട്ടുകത്തിനുള്ള അടിയേറ്റ് ഉവൈസിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. സഹോദരനെയും ചട്ടുകത്തിന് ക്രൂരമായി മർദ്ദിച്ചിരുന്നു.
അക്രമത്തിനു ശേഷം സ്കൂട്ടറിൽ രക്ഷപെട്ട പ്രതികൾക്കായി പൊലീസ് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. ഒടുവിൽ മാവേലിക്കര ഭാഗത്ത് വെച്ചാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. എസ് ഐമാരായ എസ് നിതീഷ്, അനിൽ, എസ് സി പി ഒ മാരായ രാധാകൃഷ്ണൻ ആചാരി, ശരത്ത്, രജീഷ്, അനി, സന്തോഷ് മാത്യു, സി പി ഒ മാരായ വിഷ്ണു, വിജയൻ, മനു കുമാർ എന്നിവരടങ്ങുന്ന സംഘം ടീമുകളായി തിരിഞ്ഞായിരുന്നു പ്രതികളെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam