
കോഴിക്കോട്: തടവുപുള്ളിയെ കാണാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് കോഴിക്കോട് ജില്ലാ ജയിലിലെ അസി. പ്രിസണ്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പാഴത്തോട് പാറച്ചാലില്‍ അജിത് വര്‍ഗീസ്(24), മലപ്പുറം കൊണ്ടോട്ടി മുതുവല്ലൂര്‍ പാറക്കുളങ്ങര ജില്‍ഷാദ്(30) എന്നിവരെയാണ് ജയിലില്‍ അടച്ചത്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് അനസ് അക്രമം നടത്തിയ ശേഷം സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടിരുന്നു. സ്പെഷ്യല്‍ സബ് ജയിലില്‍ നിന്ന് ജില്ലാ ജയിലിലേക്ക് മാറ്റിയ ഇവരുടെ സുഹൃത്തായ തടവുപുള്ളിയെ കാണണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഘം എത്തിയത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രം ജയിലില്‍ എത്തിയ ഇയാളുടെ വേരിഫിക്കേഷന്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കാനുണ്ടെന്നും സന്ദര്‍ശന സമയം കഴിഞ്ഞതും ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ അനുമതി നിഷേധിക്കുകയായിരുന്നു.
തുടര്‍ന്ന് ജയില്‍ പരിസരത്തു നിന്ന് പോകാന്‍ ഇവരോട് ആവശ്യപ്പെട്ടെങ്കിലും അതിന് കൂട്ടാക്കാതെ ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ആക്രമിക്കുകയുമായിരുന്നുവെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. ജില്‍ഷാദ് നേരത്തേയും ജയില്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ പ്രതിയാണ്. അജിത്ത് പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ മര്‍ദ്ദിച്ച കേസിലെ പ്രതിയാണ്. മൂന്നുപേരെയും കസബ പൊലീസ് എത്തിയാണ് അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം