
ആലപ്പുഴ : ആലപ്പുഴ- ധൻബാദ് എക്സ്പ്രസിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം. ആന്ധ്ര, തമിഴ്നാട് സ്വദേശികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ട്രെയിനിന്റെ ശുചിമുറിയിലും രക്തം കണ്ടതായി ശുചീകരണ തൊഴിലാളികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഓഗസ്റ്റ് 14 ന്ന് രാത്രിയാണ് സർവീസ് കഴിഞ്ഞ് എത്തിയ ധന്ബാദ് എക്സ് പ്രസിന്റെ ശുചിമുറിയുടെ വേസ്റ്റ് ബിന്നിൽ നാല് മാസത്തോളം വളർച്ച എത്തിയ ഭ്രൂണം കണ്ടെത്തിയത്. ട്രെയിനിന്റെ ശുചി മുറിയിലും രക്തം കണ്ടതായി ശുചീകരണതൊഴിലാളി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ആർത്തവ രക്തമോ മറ്റോ ആയിരിക്കുമെന്ന് കരുതി ശുചിമുറി വൃത്തിയാക്കി. മറ്റു അസ്വഭാവികത തോന്നിയിരുന്നില്ല. ഇതിന് ശേഷമാണ് ഭ്രൂണം വേസ്റ്റ് ബിന്നിൽ കണ്ടതെന്നും ശുചീകരണ തൊഴിലാളി നൽകിയ മൊഴിയിൽ പറയുന്നു. ട്രെയിനിൽ വച്ച് സ്വാഭാവികമായി അബോർഷൻ സംഭവിച്ചതോ അതല്ല എങ്കിൽ മെഡിസിൻ എടുത്ത ശേഷം അബോർഷൻ സമയത്ത് അതൊളിപ്പിക്കാൻ ട്രെയിൻ തെരഞ്ഞെടുത്തതോ ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
ട്രെയിനിന്റെ S 3, S 4 കോച്ചുകളിൽ സഞ്ചരിച്ചവരുടെ പ്രാഥമിക വിവരങ്ങൾ ഇതിനോടകം പോലിസ് ശേഖരിച്ചിട്ടുണ്ട്. നേരത്തെ രണ്ട് സീറ്റുകളിൽ നിന്ന് രക്ത ക്കറ കണ്ടെത്തിരുന്നു. നിലവിൽ ലഭിച്ചിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ഭ്രൂണം മലയാളിയുടേത് അല്ലെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ ആന്ധ്ര, തമിഴ്നാട് സ്വദേശികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരെ ഉടൻ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് അന്വേഷണ സംഘത്തിന്റെ നീക്കം. സംഭവത്തിനു മുൻപോ ശേഷമോ ഇവർ ചികിത്സ തേടിയിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ആശുപത്രികൾ അടക്കം കേന്ദ്രീകരിച്ച് പോലീസ് നടത്തുകയാണ്.