
ഹരിപ്പാട്: ആലപ്പുഴയിൽ വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി പട്ടാളക്കാരനും, കഞ്ചാവ് വാങ്ങാനെത്തിയ മൂന്ന് യുവാക്കളും അറസ്റ്റിൽ. വീട്ടിൽ സൂക്ഷിച്ചിരുന്ന 1.115 കിലോ കഞ്ചാവുമായി പട്ടാളക്കാരനായ കരുവാറ്റ തെക്ക് സന്ദീപ് ഭവനത്തിൽ സന്ദീപ് കുമാർ (29) നെയാണ് പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സന്ദീപിന്റെ കിടപ്പുമുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് വില്പനയ്ക്കായി ഉപയോഗിക്കുന്ന ചെറിയ കവറുകളും പൊലീസ് പിടികൂടി.
കഞ്ചാവ് വാങ്ങാൻ എത്തിയ കരുവാറ്റ തെക്ക് കൃഷ്ണ വീട്ടിൽ ഗോകുൽ (27), ശങ്കരവിലാസത്തിൽ ജിതിൻ കുമാർ (29), മനീഷ് ഭവനത്തിൽ മിഥുൻ (22) എന്നുവരെയും സന്ദീപിന്റെ വീട്ടിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ സൈന്യത്തിൽ രാജസ്ഥാനിലാണ് സന്ദീപ് ജോലി ചെയ്യുന്നത്. അവധിക്ക് എത്തുമ്പോൾ കഞ്ചാവുമായാണ് സന്ദീപ് നാട്ടിലെത്തിയിരുന്നത്. വരുന്ന വഴി ബെംഗളൂരുവിൽ ഇറങ്ങിയാണ് സന്ദീപ് കഞ്ചാവ് വാങ്ങുന്നത്. പിന്നീട് ഇത് ചില്ലറ വിൽപ്പന നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ ഐപിഎസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി പങ്കജാക്ഷൻ, കായംകുളം ഡിവൈഎസ്പി ബിനുകുമാർ ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്സം ഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.