
ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ച ധർമ്മേന്ദ്ര പ്രധാന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ തുടങ്ങിയ മുതിർന്ന നേതാക്കൾ അദ്ദേഹത്തിന്റെ വസതി സന്ദർശിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ഉയർന്നതിനെ തുടർന്ന് ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചതിന് പിന്നാലെയാണ് സന്ദർശനം. പാർട്ടി അദ്ദേഹത്തിനൊപ്പം ഉറച്ചുനിൽക്കുന്നു എന്ന് വ്യക്തമാക്കാനാണ് മുതിർന്ന നേതാക്കൾ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. അമിത് ഷാ, നിതിൻ നവീൻ എന്നിവർക്ക് പുറമെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ തുടങ്ങിയ മറ്റ് പ്രമുഖ നേതാക്കളും അദ്ദേഹത്തെ സന്ദർശിച്ചു.
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയതിലും വിദ്യാഭ്യാസ രംഗത്ത് വരുത്തിയ ധീരമായ പരിഷ്കാരങ്ങളിലും പ്രധാന്റെ പങ്ക് വലുതാണെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. ബിജെപിക്കും നരേന്ദ്ര മോദി സർക്കാരിനും ഏതൊരു പദവിയേക്കാളും പ്രധാനം രാജ്യത്തെ യുവാക്കളുടെ വികാരങ്ങളും താൽപ്പര്യങ്ങളുമാണെന്നും, അത് മാനിച്ചാണ് രാജി തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ധർമേന്ദ്ര പ്രധാൻ ഉയർത്തിപ്പിടിച്ച വ്യക്തിശുദ്ധിയെയും പാർട്ടി നയങ്ങളോടുള്ള പ്രതിബദ്ധതയെയും പ്രസിഡന്റ് നിതിൻ നവീൻ പ്രശംസിച്ചു. രാജ്യത്തിന്റെ പൊതുതാൽപ്പര്യം മുൻനിർത്തി സ്ഥാനമൊഴിഞ്ഞ അദ്ദേഹത്തിന്റെ തീരുമാനം നിസ്വാർത്ഥമായ പൊതുപ്രവർത്തനത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷാ ചോർച്ചയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥി സംഘടനകളും പ്രതിപക്ഷവും നടത്തിവന്ന ശക്തമായ പ്രക്ഷോഭങ്ങൾക്കൊടുവിലാണ് പ്രധാൻ രാജി സമർപ്പിച്ചത്. നിലവിൽ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam