തോട്ടം തൊഴിലാളികളുടെയും ആദിവാസികളുടെയും പട്ടിണി മാറ്റി യൂസഫും സംഘവും; കൂട്ടായി ആഷിക് അബുവും

By Web TeamFirst Published Aug 19, 2018, 12:28 AM IST
Highlights

അവിടെയുള്ള തൊഴിലാളികളില്‍ ഒരാളോട് സഹായം ചോദിച്ചപ്പോഴാണ് മാസങ്ങളായി തങ്ങളും പട്ടിണിയിലാണെന്ന സങ്കടം ഇദ്ദേഹം യൂസഫിനോടും സംഘത്തോടും വിവരിച്ചത്. പാടികളിലെത്തി അവിടുത്തെ ദുരിതം വിവരിച്ച് സഹായം അഭ്യര്‍ഥിച്ച് ഫേസ്ബുക് കുറിപ്പിട്ടു. നിരവധി പേര്‍ ഷെയര്‍ ചെയ്തതോടെ സംഭവം പുറംലോകമറിഞ്ഞു. സംവിധായകന്‍ ആഷിഖ് അബു യൂസുഫിനെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. 'അന്‍പോട് കൊച്ചി'യുടെ സഹായം ഉറപ്പ് നല്‍കിയ ആഷിഖ് മുഖ്യമന്ത്രിയെ നേരില്‍ വിളിച്ചു. ഉടന്‍ തീരുമാനമെത്തി. 

കല്‍പ്പറ്റ: നിനച്ചിരിക്കാതെ എത്തിയ പേമാരിയില്‍ സമാനതകളില്ലാത്ത ദുരന്തത്തിലേക്ക് നാടും നാട്ടുകാരും വീണുപോയപ്പോള്‍ രാവും പകലുമില്ലാതെ രക്ഷാപ്രവര്‍ത്തനങ്ങളിലായിരുന്നു യൂസുഫും സംഘവും. പൊഴുതന മേഖലയില്‍ പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു. ഇവര്‍ക്ക് ഭക്ഷണം നല്‍കാനുള്ള വക തേടുന്നതിനിടയിലാണ് പാടികളിലെ ദുരവസ്ഥ അറിഞ്ഞത്. വെള്ളപ്പൊക്കം പരോക്ഷമായി ഇവരെയും ബാധിച്ചിരുന്നു. 

അവിടെയുള്ള തൊഴിലാളികളില്‍ ഒരാളോട് സഹായം ചോദിച്ചപ്പോഴാണ് മാസങ്ങളായി തങ്ങളും പട്ടിണിയിലാണെന്ന സങ്കടം ഇദ്ദേഹം യൂസഫിനോടും സംഘത്തോടും വിവരിച്ചത്. പാടികളിലെത്തി അവിടുത്തെ ദുരിതം വിവരിച്ച് സഹായം അഭ്യര്‍ഥിച്ച് ഫേസ്ബുക് കുറിപ്പിട്ടു. നിരവധി പേര്‍ ഷെയര്‍ ചെയ്തതോടെ സംഭവം പുറംലോകമറിഞ്ഞു. സംവിധായകന്‍ ആഷിഖ് അബു യൂസുഫിനെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. 'അന്‍പോട് കൊച്ചി'യുടെ സഹായം ഉറപ്പ് നല്‍കിയ ആഷിഖ് മുഖ്യമന്ത്രിയെ നേരില്‍ വിളിച്ചു. ഉടന്‍ തീരുമാനമെത്തി. 

തോട്ടം തൊഴിലാലികള്‍ക്കും ആദിവാസികള്‍ക്കും സൗജന്യ റേഷനൊപ്പം ഭക്ഷണ കിറ്റുകളും എത്തിക്കണമെന്ന നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നല്‍കി. സ്വകാര്യ എസ്റ്റേറ്റ് മാനേജ്‌മെന്റ് തൊഴിലാളികളുടെ ഒരുമാസത്തെ ശമ്പളം നല്‍കിയിട്ടുണ്ടായിരുന്നില്ല. ഇതും മുഖ്യമന്ത്രി ഇടപെട്ട് ലഭ്യമാക്കി. ഇപ്പോള്‍ തൊഴിലില്ലെങ്കിലും പട്ടിണി പേടിക്കാതെയാണ് തങ്ങളുടെ ജീവിതമെന്ന് തൊഴിലാളികള്‍ പറഞ്ഞു. കല്ലൂര്, പാറക്കുന്ന്, പെരുംകോട, വേങ്ങാത്തോട്, കുറുവന്‍ത്തോട്, അച്ചൂര്‍ 16, അച്ചൂര്‍ 13 എന്നിവിടങ്ങളിലായി 800 ഓളം തൊഴിലാളി കുടുംബങ്ങളാണ് സ്വകാര്യ എസ്‌റ്റേറ്റുകളുടെ പാടികളില്‍ കഴിയുന്നത്. 

സാധാരണ മഴക്കാലം പോലും ഇവര്‍ക്ക് ദുരിതകാലമാണ്. അര്‍ധപട്ടിണിയും രോഗവുമൊക്കെയായി നാളുകള്‍ തള്ളിനീക്കുകയാണ് ചെയ്യുക. ഫേസ്ബുക് കുറിപ്പ് കണ്ട് ആദ്യ സഹായം എത്തിയത് കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ നിന്നാണ്. തുടര്‍ന്ന് ദുരന്ത നിവാരണ സേനയുടെ ഭക്ഷണ കിറ്റുകളും ആദിവാസി കോളനികളിലും പാടികളിലും വിതരണം ചെയ്തു. ഈ നിമിഷം വരെ അതിന് മുടക്കമുണ്ടായിട്ടില്ല. 

നിരവധി പേര്‍ സഹായിക്കാമെന്ന് അറിയിച്ച് വിളിച്ചിരുന്നുവെന്ന് യൂസുഫ് പറഞ്ഞു. ഒരാഴ്ചത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളും മറ്റും ഇവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും തീരുന്ന മുറക്ക് വീണ്ടും എത്തിക്കുമെന്നും എല്ലാത്തിനും ഒപ്പം നിന്ന കൂട്ടുകാരോടും സഹായിച്ചവരോടും നന്ദിയുണ്ടെന്നും യൂസുഫ് പറഞ്ഞു. കല്‍പ്പറ്റയില്‍ മൈനോറിറ്റി വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരനാണ് യൂസഫ്.

click me!