
കോഴിക്കോട്: കേരളത്തിൽ കൂലിപണിക്കെത്തിയ അസം സ്വദേശിയായ യുവാവ് കോടീശ്വരൻ. ദേശീയ പാതയുടെ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച് വിറ്റ് യുവാവ് സ്വന്തമാക്കിയ സമ്പാദ്യം കണ്ട് പൊലീസ് ഞെട്ടി. യുവാവ് ഉൾപ്പെടെ അഞ്ചുപേർ കോഴിക്കോട്ട് പൊലീസ് പിടിയിലായി. പന്തീരാങ്കാവ് പൊലീസ് പുലർച്ചെ നടത്തിയ പട്രോളിങ്ങിനിടെയാണ് കോടിക്കണക്കിന് രൂപയുടെ കവർച്ചയുടെ ചുരുളഴിയുന്നത്. റോഡരികിലെ ഒരു സൈക്കിൾ റിക്ഷ ശ്രദ്ധയിൽപ്പെട്ട പൊലീസ് സംഘം പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത് നിറയെ ദേശീയപാത നിർമ്മാണ സാമഗ്രികൾ.
മുഖ്യപ്രതി മുനവർ അലിയും കൂട്ടാളിയും ഇവ കവർച്ച ചെയ്ത് കൊണ്ടു പോവുകയാണെന്ന് മനസിലാക്കിയ പൊലീസ് ഇവരുടെ താമസ സ്ഥലത്തെത്തി. ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെക്കൂടി കസ്റ്റഡിയിലെടുത്തു. മോഷണമുതലുകൾ സൂക്ഷിക്കാൻ പ്രതികൾ അറുപതിനായിരം രൂപ വാടകയുള്ള ഗോഡൗണും വാടകക്ക് എടുത്തിരുന്നു. ഇവിടെ നിന്ന് ഒൻപത് ലക്ഷം രൂപയുടെ മോഷണ സാധനങ്ങളാണ് പൊലീസ് പിടികൂടിയത്. മിക്കതും ദേശീയ പാത നിർമ്മാണ സാമഗ്രികൾ. കഴിഞ്ഞ ദിവസം ഇവരുടെ കൈവശം ഉണ്ടായിരുന്ന ഒരു കോടിയോളം രൂപ വിലവരുന്ന കവർച്ച മുതലുകൾ ലോറിയിൽ കയറ്റി കൊണ്ടുപോയെന്നും പൊലീസിന് അറിയാനായി.
Read More... ഏഴുമാസം ഗർഭിണിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, പാലക്കാട് യുവാവ് അറസ്റ്റിൽ
കവർച്ചക്ക് ഉപയോഗിച്ച ആറ് സൈക്കിൾ റിക്ഷകളും പൊലീസ് കസ്റ്റഡിയിലെടുത്തു. മുനവർ അലിക്ക് പുറമെ രഹന, മിലൻ, മൊയ്മൽ അലി, ഐമൽ അലി എന്നിവരാണ് അറസ്റ്റിലായത്. പന്തീരാങ്കാവ് ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാറിന്റെ നേതൃത്ത്വത്തിലുള്ള പൊലീസ് സംഘമാണ് കോടിക്കണക്കിന് രൂപയുടെ മോഷണത്തിന്റെ ചുരുളഴിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam