
തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പരിസരത്ത് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് നേരെ ഭീഷണിയുമായി അഭിഭാഷക സംഘം. ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മർദിച്ച പ്രതി അഡ്വ. ബെയ്ലിൻ ദാസിനെ കോടതിയില്‍ ഹാജരാക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് നേരെയാണ് ഒരു വിഭാഗം അഭിഭാഷകരുടെ കയ്യേറ്റമുണ്ടായത്. വഞ്ചിയൂര്‍ കോടതിക്ക് പുറത്തെ റോഡിലാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയായിരുന്നു അഭിഭാഷകരുടെ കയ്യേറ്റ ശ്രമവും അസഭ്യവര്‍ഷവും.
വഞ്ചിയൂര്‍ കോടതിക്ക് സമീപം റോഡില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു റിപ്പോര്‍ട്ടറെയും ക്യാമറമാനെയും കയ്യേറ്റം ചെയ്തത്. ബെയ്‍ലിന് ദാസിനെ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ്, പത്തേമുക്കാലോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. പതിനൊന്നാം നമ്പര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ബെയ്‍ലിന് ദാസിനെ ഹാജരാക്കുന്നത്. പ്രതിയെ ഹാജാരാക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കോടതിയിലെത്തിയതായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് സംഘം. അഭിഭാഷകരുടെ വന്‍ സംഘം കോടതി വരാന്തയില്‍ ഉണ്ടായിരുന്നു. ഒപ്പം പൊലീസിന്‍റെ വന്‍ പടയും. റോഡിലിക്കിറങ്ങി വന്ന അഭിഭാഷകര്‍, ഇവിടെ നിന്നും റിപ്പോര്‍ട്ടിംഗ് അനുവദിക്കില്ലെന്ന് പറഞ്ഞ് റിപ്പോര്‍ട്ടറെ തള്ളുകയും അസഭ്യം വിളിക്കുകയും ചെയ്തു. പൊതുറോഡിലാണ് നില്‍ക്കുന്നതെന്ന് പറഞ്ഞിട്ടും അഭിഭാഷകര്‍ ഭീഷണി തുടരുകയായിരുന്നു. പൊലീസ് നോക്കി നിൽക്കെയായിരുന്ന ഒരു വിഭാഗം അഭിഭാഷകരുടെ അഴിഞ്ഞാട്ടം.
അതേസമയം, അഡ്വ. ബെയ്ലിൻ ദാസിനെ കോടതിയില്‍ ഹാജരാക്കി. അഭിഭാഷകരുടെ നീണ്ട നിര കോടതിക്ക് പുറത്തുള്ളത്. ശംഖുമുഖം അസി.കമ്മീഷണർ കോടതിയിലുണ്ട്. ഇന്നലെ രാത്രി ഏഴ് മണിയോടെ ഓൾട്ടോ കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ഡാൻസാഫ് സംഘവും തുമ്പ പൊലീസും ചേർന്ന് ബെയ്‌ലിൻ ദാസിനെ പിടികൂടിയത്. സഹോദരൻ്റെ KL-19 J 7177 വണ്ടിയിൽ സഞ്ചരിക്കുമ്പോഴാണ് പിടിയിലായത്. അതേസമയം, ബെയ്‌ലിൻ ദാസിനെ അറസ്റ്റ് ചെയ്തതോടെ തനിക്ക് നീതി ലഭിച്ചുവെന്ന് അഡ്വ. ശ്യാമിലി ജസ്റ്റിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. തന്നെ അടിച്ചെന്ന് ബെയ്‌ലിൻ സമ്മതിച്ചു. അതോടെ തന്നെ തനിക്ക് നീതി ലഭിച്ചുവെന്ന് അഡ്വ. ശ്യാമിലി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam