
മാന്നാർ: വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മാന്നാർ സ്റ്റോർ ജംഗ്ഷനിൽ നിന്ന് ബസ് സ്റ്റാൻഡിലേക്ക് നടന്നു പോയ വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച പ്രതിയെ മാന്നാർ പൊലീസാണ് പിടികൂടിയത്. തിരുവനന്തപുരം ഉളിയങ്കോട് നാല് സെന്‍റ് കോളനിയിൽ അജി ഗോപാൽ (39)നെ ആണ് മാന്നാർ പൊലിസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം മാന്നാർ സ്റ്റോർ ജംഗ്ഷനിൽ നിന്ന് സമീപത്തുള്ള ബസ് സ്റ്റാൻഡിലേക്ക് നടന്നു പോയ വിദ്യാർത്ഥിനിയെ പ്രതി കടന്ന് പിടിക്കുകയായിരുന്നു.
തുടർന്ന് പെൺകുട്ടി തന്‍റെ പിതാവിനെ ഫോണിൽ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. പിതാവ് മാന്നാർ പൊലീസിലും വിവരം അറിയിച്ചു. ഇതേ തുടർന്ന് മാന്നാർ പൊലിസ് ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ അഭിരാം, ജോസി, സിവിൽ പൊലിസ് ഓഫീസർമാരായ പ്രദീപ്, സിദ്ധിക്ക് ഉൽ അക്ബർ എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2015 ൽ ഭാര്യ തീ കൊളുത്തി മരിച്ചതുമായി ബന്ധപ്പെട്ട് ഇയാളുടെ പേരിൽ കേസ് നിലവിൽ ഉള്ളതായും പൊലീസ് പറഞ്ഞു.
അതേസമയം, മകളെ ശല്യപ്പെടുത്തിയതിന് പൊലീസിൽ പരാതി നൽകിയ വിരോധത്തിൽ വീട്ടിൽ കയറി ആക്രമണം നടത്തിയ യുവാവ് കഴിഞ്ഞ ദിവസം പൊലീസിന്‍റെ പിടിയിലായിരുന്നു. കോട്ടുകാൽ പയറ്റുവിള കുഴിയംവിള അനുശ്രീ നിവാസിൽ അരുണിനെയാണ് (24) വിഴിഞ്ഞം പൊലീസ് പിടികൂടിയത്. പൊലീസ് പറയുന്നത് അനുസരിച്ച് പയറ്റുവിള കുഴിയംവിള സ്വദേശിനിയായ പെൺകുട്ടിയെ അരുൺ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടർന്ന് പിതാവ് വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് പൊലീസ് അരുണിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടയച്ചു. ഇതിലുള്ള വിരോധത്തിലാണ് അരുൺ പെൺകുട്ടിയുടെ വീടിന് നേരെ ആക്രമണം നടത്തിയത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. വീടിന്‍റെ മതിൽ ചാടി കടന്ന അരുൺ വീടിനോടു ചേർന്നുള്ള രണ്ടുമുറി കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. തുടർന്ന് തടിക്കഷണം കൊണ്ട് വീട്ടിലെ രണ്ടു കിടപ്പുമുറികളുടെ ജനൽ ചില്ലുകൾ അടിച്ചു തകർത്ത അരുൺ ഗൃഹനാഥനെയും ഭാര്യയെയും മകളെയും വീടിനു അകത്തിട്ട് കുത്തി കീറി കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
'മാലിന്യ പ്ലാന്‍റ് സ്ഥാപിക്കണം, വിദഗ്ധ സംഘത്തെ അയക്കണം'; കേന്ദ്ര മന്ത്രിമാരെ കണ്ട് ജെബി മേത്തർ എംപി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam