
മാരാരിക്കുളം: ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച ബൈക്കിൽ സഞ്ചരിച്ചു സ്ത്രീയുടെ കഴുത്തിലെ സ്വർണമാല കവർച്ച ചെയ്യാന്‍ ശ്രമിച്ച യുവാക്കളെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി സ്വദേശി അങ്കിത്കുമാര്‍ (23), ഉത്തര്‍പ്രദേശ് സ്വദേശി പ്രദീപ് കുമാര്‍ (27) എന്നിവരാണ് പിടിയിലായത്. തൃശ്ശൂരില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ 20ന് ചേർത്തല റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച ശേഷം, ഇവര്‍ 21ന് രാവിലെ മാരാരിക്കുളം ചെല്ലാട്ട് വെളി–തത്തകുളങ്ങര റോഡിൽ കറുകപ്പറമ്പില്‍ ടോമിയുടെ വീടിനു മുന്നിൽ നില്‍ക്കുകയായിരുന്ന തങ്കമ്മ (50) യുടെ കഴുത്തിലുണ്ടായിരുന്ന രണ്ട് പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
സിസിടിവികളും മൊബൈല്‍ ഫോണുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. മാരാരിക്കുളം സ്റ്റേഷൻ ഇൻസ്‌പെക്ടർ എ വി ബിജുവിന്റെ നേതൃത്വത്തില്‍ സബ് ഇൻസ്‌പെക്ടർ രംഗപ്രസാദ്, എഎസ്ഐ സതീഷ് കുമാർ, സിപിഒമാരായ സുരേഷ്, ബൈജു, രതീഷ്, സൂധീഷ് എന്നിവവരാണ് പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam