
മലപ്പുറം: മലപ്പുറത്ത് അര്‍ദ്ധരാത്രിയിൽ ബേക്കറിയിൽ മോഷണം. അര്‍ദ്ധരാത്രിയിൽ മുഖം മറച്ചെത്തി ബേക്കറിയിൽ നിന്ന് ചോക്ലേറ്റും പലഹാരങ്ങളും മോഷ്ടിച്ച് കടത്തുകയായിരുന്നു. താനാളൂര്‍ പകരയില്‍ അധികാരത്തു അഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള അസ്‌ലം സ്റ്റോര്‍ എന്ന ബേക്കറിയിലാണ് രാത്രി 12മണിക്കും പുലര്‍ച്ചെ 1. 30നും ഇടയ്ക്ക് മോഷണം നടന്നത്. കടയുടെ ഗ്രില്‍ തകര്‍ത്ത് അകത്തു കയറി മോഷണം നടത്തിയ പ്രതിയെ താനാളൂര്‍ പൊലീസ് 24 മണിക്കൂറിനിടെ പിടികൂടി.
താനൂര്‍ ജ്യോതി കോളനിയില്‍ കുറ്റിക്കാട്ടില്‍ അഹമ്മദ് അസ്‌ലം എന്ന 24 വയസ്സുകാരനെയാണ് താനൂര്‍ എസ് ഐ ആര്‍ ബി കൃഷ്ണലാലും സംഘവും പിടികൂടി അറസ്റ്റ് ചെയ്തത്. നിരവധി സിസിടിവികള്‍ പരിശോധിച്ചതില്‍ ഓട്ടോയിലാണ് പ്രതി വന്നതെന്ന് കണ്ടെത്തുകയായിരുന്നു.
നമ്പര്‍ വ്യകതമല്ലെങ്കിലും അന്വേഷണ സംഘം 200 കണക്കിന് ഓട്ടോകള്‍ പരിശോധന നടത്തിയാണ് പ്രതിയെ പിടികൂടിയത്.
ഓട്ടോ ഡ്രൈവര്‍ ആയ പ്രതി രാത്രി മുഖം മറച്ച് കടയുടെ ഗ്രില്‍ തകര്‍ത്ത് അകത്ത് കയറി 35000 രൂപ വിലവരുന്ന ബേക്കറി സാധനങ്ങളും ചോക്ലേറ്റുകളും മോഷണം നടത്തി ഓട്ടോയില്‍ കയറ്റി കൊണ്ട് പോകുകയായിരുന്നു. അന്വേഷണ സംഘത്തില്‍ എസ് ഐ കൃഷ്ണ ലാല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസിര്‍മാരായ സലേഷ്, മുഹമ്മദ് കുട്ടി സി പി ഒ മാരായ അഭിലാഷ്, ലിബിന്‍, അനൂപ് എന്നിവരുമാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam