
ഇടുക്കി: കട്ടപ്പനയിൽ നടുറോഡിൽ ഓട്ടോഡ്രൈവറെ സംഘം ചേർന്ന് വളഞ്ഞിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പേരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണം നടത്തിയ കട്ടപ്പന പ്ലാത്തോട്ടാനിക്കൽ സാബു ജോസഫ് എന്ന രാമപുരം സാബു, കൊല്ലരോട്ട് ബാബു ഫ്രാൻസിസ്, വാലേപ്പറമ്പിൽ ഉസ്‌റ സുരേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്.
കണ്ടാലറിയാവുന്ന മറ്റ് രണ്ടു പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. സ്ഥല തർക്കത്തിന്റെ പേരിലാണ് സുനിലിനെ സംഘം ചേർന്ന് ആക്രമിച്ചത്. വെള്ളിയാഴ്ച്ച രാത്രി 7.30 ഓടെയാണ് സംഭവം. ഓട്ടോ ഡ്രൈവറായ പേഴുംകവല സ്വദേശി സുനിൽകുമാറിനെ അഞ്ച് പേർ ചേർന്ന് വിറക് കമ്പ് ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അക്രമം തടയാൻ ശ്രമിച്ച സുനിൽ കുമാറിന്റെ ഭാര്യയേയും മകളെയേയും മർദിച്ചതിലും അസഭ്യം പറഞ്ഞതിലും കേസെടുത്തിട്ടുണ്ട്.
കട്ടപ്പന ടൌണിൽ നടുറോഡിൽ നിരവധി ആളുകൾക്കും ഭാര്യയുടെയും മകളുടെയും കൺമുന്നിൽ വച്ചായിരുന്നു മർദ്ദനം. ആക്രമണം തടയാൻ ശ്രമിച്ച വാഹന യാത്രക്കാരെയും ആക്രമി സംഘം വിരട്ടിയോടിച്ചു. കട്ടപ്പന പ്രിൻസിപ്പൽ എസ്ഐ എൻ.ജെ സുനേഖ്, എസ്ഐ ബെർട്ടിൻ ജോസ്, സിപിഒമാരായ വി.എം ശ്രീജിത്ത്, ജോജി, ജെയിംസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. സാരമായി പരിക്കേറ്റ സുനിൽകുമാർ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam