
പത്തനംതിട്ട: പതിനൊന്നു വയസ് പ്രായമുള്ള രണ്ട് ആൺകുട്ടികളെ ഒരേ ദിവസം പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം നെയ്യാറ്റിൻകര, മണലൂർ പുതുവീട്ടു മേലേ പുത്തൻ വീട്ടിൽ മാധവൻ മകൻ ചന്ദ്രനെ (64) പത്തനംതിട്ട പോക്സോ അതിവേഗ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസ് രണ്ട് കേസുകളിലായി 40 വർഷം കഠിന തടവിനും മൂന്നര ലക്ഷം രൂപ പിഴ ഒടുക്കുന്നതിനുമാണ് ശിക്ഷിച്ചത്.
പിഴ ഒടുക്കാതിരുന്നാൽ അധിക കഠിന തടവും ശിക്ഷ വിധിച്ചു. പ്രതി മലയാലപ്പുഴ മുക്കുഴിയിൽ ഇന്ദ്രൻസ് എന്ന പേരിൽ നടത്തിവന്നിരുന്ന ബാർബർ ഷോപ്പിൽ വച്ചാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. 2023 കാലയളവിലെ സ്കൂൾ വെക്കേഷൻ സമയത്ത് സുഹൃത്തുക്കളായ രണ്ട് ആൺകുട്ടികൾ മുടിവെട്ടുന്നതിനായി പ്രതിയുടെ കടയിൽ എത്തുകയും പ്രതി ഓരോരുത്തരായി കുട്ടികളെ അടുത്തിരുത്തി ഭീഷണിപ്പെടുത്തി ലൈംഗിക പീഢനത്തിനിരയാക്കുകയുമായിരുന്നു.
കുട്ടികൾ രക്ഷിതാക്കളെ ഭയന്ന് വിവരം അന്ന് പറഞ്ഞിരുന്നില്ല. പിന്നീട് സ്കൂൾ തുറന്ന വേളയിൽ സഹപാഠികളോട് പങ്കുവയ്ക്കുകയും അവർ സ്കൂൾ അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് മലയാലപ്പുഴ പൊലീസിൽ വിവരം അറിയിക്കുകയും ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ, രണ്ട് കുട്ടികളുടേയും മൊഴി പ്രത്യേകം പ്രത്യേകമായി രേഖപ്പെടുത്തി രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു.
രണ്ട് കേസുകളും ഒരേ ദിവസം പ്രത്യേകമായിട്ടാണ് കോടതി വിധി പ്രസ്താവിച്ചത്. ആദ്യത്തെ കേസിൽ 30 വർഷം കഠിന തടവും പിഴയും വിധിക്കുകയും രണ്ടാം കേസിൽ 10 വർഷം കഠിന തടവും പിഴയും വിധിക്കുകയുമായിരുന്നു. മലയാലപ്പുഴ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന കെ എസ് വിജയനായിരുന്നു കേസിന്‍റെ അന്വേഷണ ചുമതല. കേസ് നടപടികൾ പ്രോസിക്യൂഷൻ എയ്ഡ് ആയ ഹസീന ഏകോപിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam