
മലപ്പുറം: കോയമ്പത്തൂരില്‍ നിന്നും വളാഞ്ചേരിയിലേക്ക് ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രേഖകളില്ലാത്ത പണവുമായി മൂന്ന് പേര്‍ പിടിയില്‍. ഇരുപത്തേഴര ലക്ഷം രൂപയുമായാണ് സ്ത്രീയുള്‍പ്പെടെ മൂന്ന് പേരെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും വളാഞ്ചേരി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വളാഞ്ചേരി വൈക്കത്തൂര്‍ താമസിക്കുന്ന ദത്ത സേട്ട് (54) മൂച്ചിക്കല്‍ കളപ്പാട്ടില്‍ നിസാര്‍ (36) എന്നിവരെയും ഒരു സ്ത്രീയെയുമാണ് വളാഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ കരുത്തേടത്തും സംഘവും ഇന്നലെ രാവിലെ കൊടുമുടിയില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.
മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തിരൂര്‍ ഡി വൈ എസ് പി ബിജുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടത്തി പണം പിടികൂടിയത്. എസ് ഐ അസീസ്, എ എസ് ഐ അന്‍വര്‍, സി പി ഒ ദീപു, ഗിരീഷ്, സഫ്‌വാന്‍ എന്നിവരും പരിശോധനയില്‍ ഉണ്ടായിരുന്നു.
അതേസമയം മലപ്പുറത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കേരളത്തിലുടനീളം വഞ്ചനാ കേസിലുള്‍പ്പെട്ട പ്രതി പെരിന്തല്‍മണ്ണ പൊലീസിന്‍റെ പിടിയിലായി എന്നതാണ്. പെരിങ്ങോട് ചാഴിയാട്ടിരി അയ്യത്തുവളപ്പില്‍ എ വി സജിത്ത് (42) എന്നയാളെയാണ് പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്‌പെക്ടര്‍ സി അലവിയും സംഘവും അറസ്റ്റ് ചെയ്തത്. 2015 ല്‍ സജിത്ത് കറുപുകപുത്തൂര്‍ കുറീസ് എന്ന പേരില്‍ ഒരു സ്ഥാപനം പെരിന്തല്‍മണ്ണ യിലെ ഊട്ടി റോഡില്‍ നടത്തിയിരുന്നു. സ്ഥാപനത്തിനെതിരെ നിക്ഷേപകര്‍ പരാതി നല്കിയതിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെ പ്രതി വിദേശത്തേക്ക് കടന്നു കളഞ്ഞു. ശേഷം 9 വര്‍ഷത്തോളമായി പ്രതി വിദേശത്ത് ഒളിച്ച് താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം സജിത്ത് വിദേശത്തു നിന്ന് തിരുവനന്തപുരം എയര്‍ പോര്‍ട്ട് വഴി നാട്ടിലെത്തിയതായി രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് തിരുവനന്തപുരത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam