
മലപ്പുറം: ചങ്ങരംകുളം ഒതളൂരിൽ മാങ്ങ പറിച്ചതിന് കുട്ടികളെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ ചങ്ങരംകുളം പൊലീസ് കേസെടുത്തു. ഒതളൂർ സ്വദേശിയായ സലീം എന്നയാൾക്കെതിരെയാണ് പോലീസ് കേസെടുത്തത്. തിങ്കളാഴ്ച വൈകിട്ട് ആറിന് ഒതളൂർ പൊലിയോടം പാടത്താണ് മാങ്ങ പറിക്കാനായി പറമ്പിൽ കയറിയ കുട്ടികൾക്ക് നേരെ തോട്ടം ഉടമയുടെ അക്രമം ഉണ്ടായതായി പറയുന്നത്.
പാവിട്ടപ്പുറം എപിജെ നഗറിൽ താമസിക്കുന്ന റസൽ, ഹംസ, സിറാജുദ്ധീൻ, സൂര്യജിത്ത്, മിർസാൻ എന്നീ കുട്ടികളെയാണ് തോട്ടം ഉടമ അക്രമിച്ചത്. ഒമ്പത് മുതൽ 14 വയസ് വരെ പ്രായമുള്ള കുട്ടികളെയാണ് ഇയാൾ അക്രമിച്ചത്. ഫുട്‌ബോൾ കളിക്കാനെത്തിയ കുട്ടികൾ സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കയറി കണ്ണി മാങ്ങ പറിക്കുകയായിരുന്നു. ഉടമ വരുന്നത് കണ്ട് കുട്ടികൾ ഓടിയെങ്കിലും പിറകെ ഓടി വന്ന ഉടമ കുട്ടികളെ തടഞ്ഞ് മർദിക്കുകയും ഷർട്ട് ഊരി വാങ്ങിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി.
ഷർട്ട് ഊരി വാങ്ങിയ ശേഷം രക്ഷിതാക്കളെ വിളിച്ച് വരാൻ പറയുകയായിരുന്നു. കുട്ടികൾ കരഞ്ഞതോടെ പാടത്ത് ഉണ്ടായിരുന്നവർ ഓടിയെത്തിയാണ് തടഞ്ഞ് വച്ച കുട്ടികളെ ഷർട്ടുകൾ നൽകാതെ വിട്ടയച്ചത്. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് കുട്ടികളെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുട്ടികളുടെ ബന്ധുക്കൾ ചൈൽഡ് ലൈൻ അടക്കമുള്ളവർക്കും പരാതി നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam