ദുരിതം അസഹ്യമായതിനെ തുടര്‍ന്ന് രാഘവന്‍ നാദാപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: കടയുടെ പൂട്ട് നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഒരു കടയുടമ. നാദാപുരം മേലേകൂടത്തില്‍ രാഘവനാണ് തന്റെ 'പൂട്ട് ദുരിതത്തിന്' പരിഹാരം കാണാനാകാതെ പൊലീസില്‍ പരാതിയുമായെത്തിയത്. ഇരങ്ങണ്ണൂര്‍ മഹാശിവക്ഷേത്ര പരിസാരത്ത് തയ്യലും പൂജാസാധനങ്ങളുടെ വില്‍പനയും നടത്തുന്ന ചെറിയ ഒരു കടയാണ് ഇദ്ദേഹത്തിന്റേത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കട പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഈയിടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.
രാത്രിയുടെ മറവില്‍ എത്തി കടയുടെ പൂട്ടിനുള്ളില്‍ പശ, പെയിന്റ് പോലുള്ള വസ്തുക്കള്‍ ഒഴിച്ച് തുറക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് രാഘവന്‍ പറയുന്നു. ആരാണെന്നോ എന്തിനാണെന്നോ ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. രണ്ട് മാസത്തിനിടെ ഒന്‍പത് തവണയാണ് ഇത്തരത്തില്‍ പൂട്ട് നശിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ചെളിയും പെയിന്റും ഒഴിച്ച് കട വൃത്തികേടാക്കുകയും ചെയ്തു. കടയിലേക്ക് വൈദ്യുതി കണക്ഷനായി സ്ഥാപിച്ച മെയിന്‍ സ്വിച്ച് യൂണിറ്റും ഫ്യൂസുകളും മറ്റും നശിപ്പിക്കാറുണ്ടെന്നും രാഘവന്‍ പറയുന്നു. ദുരിതം അസഹ്യമായതിനെ തുടര്‍ന്ന് രാഘവന്‍ നാദാപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം