
കോഴിക്കോട്: താമരശ്ശേരി, കോരങ്ങാട് സിമന്റ് ഹൗസ് എന്ന സ്ഥാപനത്തിൽ നിന്നും ഉടമയെ കബളിപ്പിച്ച് ഏഴര ലക്ഷം രൂപയുടെ 10 ടൺ വാർക്ക കമ്പി തട്ടിയെടുത്ത പ്രതി അറസ്റ്റിൽ ' കണ്ണൂർ താവക്കര,സമീർ കോട്ടേജ് ദിജിൽ സൂരജിനെ (34) ആണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
നവംബർ 27 ന് എഞ്ചിനീയർ ആണെന്ന് പറഞ്ഞു വർക്ക് സൈറ്റിലേക്ക് 10 ടൺ കമ്പിക്ക് ഓർഡർ നൽകി. പിറ്റേന്ന് രാവിലെ അണ്ടോണ എന്ന സ്ഥലത്തു നിർമാണം നടക്കുന്ന ഒരു വീടിനു സമീപം റോഡാരുകിൽ കടയുടമ ഇറക്കിയ കമ്പികൾ അന്ന് രാത്രി 12 മണിയോടെ മറ്റൊരു ലോറിയിൽ ഇയാൾ കടത്തികൊണ്ട് പോകുകയായിരുന്നു.
രാവിലെ സൈറ്റിലെത്തിയ കടയുടമ കമ്പി കാണാതായതിനെ തുടർന്ന് കേസ് നൽകുകയായിരുന്നു. കടയുടമക്ക് വണ്ടിചെക്ക് നൽകി മുങ്ങിയ ഇയാളെ കോട്ടക്കൽ ലോഡ്ജിൽ വെച്ചാണ് പോലീസ് പിടികൂടിയത്. രാത്രിയിൽ കടത്തികൊണ്ടുപോയ കമ്പി വയനാട് കോട്ടത്തറ ഇറക്കിയ ശേഷം വയനാട്ടിലുള്ള മറ്റൊരു കടയിൽ വില കുറച്ചു വിൽക്കുകയായിരുന്നു.
വില്പന നടത്തിയ 9 ടാന്നോളം കമ്പി കണ്ടെടുത്തു. സമാനരീതിയിൽ മറ്റു സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നുണ്ട്. സ്മാർട്ട് ബിൽഡേഴ്സ് എന്ന പേരിൽ വ്യാജ സ്ഥാപനം തുടങ്ങിയാണ് ഇയാൾ തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പിന് സഹായിച്ചവരെയും പോലീസ് അന്വേഷിക്കുയാണ്. താമരശ്ശേരി ഡി.വൈ.എസ്.പി. ടി.കെ. അഷ്‌റഫിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ അഗസ്റ്റിൻ, എസ്.ഐ. മാരായ വിനോദ് ചെറൂപ്പ, രാജീവ്ബാബു, സുരേഷ്. വി.കെ, ബിജു. പി, മണിലാൽ എന്നിവരാണ് കേസന്വേഷണം നടത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam