കോട്ടയത്ത് ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യ; അർബൻ സഹകരണ ബാങ്കിനെതിരെ സഹകരണ വകുപ്പിന്‍റെ അന്വേഷണം

By Web TeamFirst Published Aug 3, 2021, 10:33 AM IST
Highlights

കോട്ടയം അർബൻ സഹകരണ ബാങ്കിലെ 17 ലക്ഷത്തിന്‍റെ കടബാധ്യതയാണ് ഇരട്ട സഹോദരങ്ങളായ നസീറിന്‍റേയും നിസാറിന്‍റേയും മരണത്തിലേക്ക് നയിച്ചത്. വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാർ തുടരെ വീട്ടിലെത്തിയതാണ് ഇരുവരുടേയും ആത്മഹത്യയ്ക്ക് കാരണമെന്നാണ് അമ്മയുടെ ആരോപണം. 

കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങൾ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ അർബൻ സഹകരണ ബാങ്കിനെതിരെ സഹകരണ വകുപ്പിന്‍റെ അന്വേഷണം. വകുപ്പ് ജോയിന്‍റ് രജിസ്ട്രാർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകും. ബാങ്കിന്‍റെ ക്രൂരതയാണ് സഹോദരങ്ങളുടെ മരണകാരണമെന്നാണ് കോൺഗ്രസ് ആരോപണം.

കോട്ടയം അർബൻ സഹകരണ ബാങ്കിലെ 17 ലക്ഷത്തിന്‍റെ കടബാധ്യതയാണ് ഇരട്ട സഹോദരങ്ങളായ നസീറിന്‍റേയും നിസാറിന്‍റേയും മരണത്തിലേക്ക് നയിച്ചത്. വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാർ തുടരെ വീട്ടിലെത്തിയതാണ് ഇരുവരുടേയും ആത്മഹത്യയ്ക്ക് കാരണമെന്നാണ് അമ്മയുടെ ആരോപണം. കൊവിഡ് കാലത്ത് ബാങ്ക് ജീവനക്കാർ വായ്പാ തീരിച്ചടവിന് സമ്മർദ്ദം ചെലുത്തിയോ എന്നാണ് സഹകരണ വകുപ്പ് അന്വേഷിക്കുക. കൊവിഡ് കാലത്ത് സഹകരണ ബാങ്കുകൾ പോലും ക്രൂരമായി പെരുമാറുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.

 

വിഷയത്തിൽ തുടർ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. എന്നാൽ കോവിഡ് കാലത്തിന് മുന്പ് തന്നെ വായ്പാ തിരിച്ചടവിൽ വലിയ വീഴ്ച വരുത്തിയെന്നാണ് ബാങ്കിന്‍റെ നിലപാട്. ഒരു തവണ മാത്രമാണ് അടച്ചത്. ജപ്തി നടപടികളിലേക്ക് പോയിട്ടില്ല. ഫോണിൽ കിട്ടാത്തതിനെ തുടർന്നാണ് വീട്ടിൽ എത്തിയത്. അതുകൊണ്ട് തന്നെ വീഴചയില്ലന്നുമാണ് അർബൻ ബാങ്ക് അധികൃതർ വിശദീകരിക്കുന്നത്. ഇന്നലെയാണ് കോട്ടയത്ത് നിസാറിനേയും നസീറിനേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!