
ഇടുക്കി: ശാന്തൻപാറയിൽ സി പി എം പ്രവർത്തകരായ അച്ഛനും മകനും വെട്ടേറ്റു. കൂന്തപ്പനതേരി സ്വദേശികളായ പരമശിവനും മകൻ കുമാർ എന്ന് വിളിക്കുന്ന കുട്ടൻ എന്നിവർക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ഇരുവരെയും നെടുംകണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതികൂട്ടി നടത്തിയ ആക്രമമെന്ന് സി പി എം ആരോപണം. തിങ്കളാഴ്ച രാത്രി പതിനൊന്നരയോട് കൂടിയാണ് സംഭവം. പരമശിവനേയും മകനേയും പ്രദേശവാസികളായ വിമലും, വിമലിന്‍റെ ഭാര്യാ സഹോദരന്‍ അരവിന്ദും വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു.
പരമശിവത്തിന്‍റെ തലയ്ക്കും കുമാറിന്‍റെ കഴുത്തിനുമാണ് വെട്ടേറ്റത്. പ്രതികളെ പിടിച്ചു മാറ്റാനെത്തിയ അയല്‍വാസിയായ തമ്പിയാനും ചെറിയ പരുക്കേറ്റു. ശാന്തന്‍പാറ പഞ്ചായത്ത് പത്താം വാര്‍ഡ് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികൾ ആക്രമിക്കാൻ കാരണമെന്നാണ് സി പി എം നേതാക്കൾ പറയുന്നത്. സി പി എം പ്രവര്‍ത്തകരായ പരമശിവത്തെയും മകനെയും രാക്ഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് പ്രതികൾ ആക്രമിക്കുകയും മേഖലയിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അവർ അഭിപ്രായപ്പെട്ടു. രാക്ഷ്ട്രീയ പ്രേരിതമാണ് ആക്രമണം എന്നും സി പി എം നേതൃത്വം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന് സംഭവത്തില്‍ പങ്കില്ലെന്നും, അക്രമം നടത്തിയ വിമലിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും രാഷ്ട്രീയ മുതലെടുപ്പാണ് സി പി എം ലക്ഷ്യമെന്നും കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി അറിയിച്ചത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലിസ് നിഗമനം. സംഭവത്തിനിടെ പരുക്കേറ്റ പ്രതികള്‍ പൊലിസ് നിരീക്ഷണത്തിലാണ്.
അതേസമയം കൊച്ചിയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത ലഹരി സംഘത്തിന്റെ ആക്രമണം തടയാനെത്തിയ സി പി എം ബ്രാഞ്ച് അംഗത്തിന് നേരെ ആക്രമണം ഉണ്ടായി എന്നതാണ്. വാഴക്കാല ഇന്ദിര ജംഗ്ഷനിൽ ലുക്ക്മാനുൽ ഹക്കീമിന് നേരെയാണ് ലഹരി സംഘത്തിന്‍റെ ആക്രമണമുണ്ടായത്.