
തൃശൂര്‍: തീരദേശ പരിപാലന നിയമം CRZ ഭേദഗതി ചെയ്ത് കടപ്പുറം പഞ്ചായത്തില്‍ ദൂരപരിധി 20 മീറ്ററാക്കി ചുരുക്കി നിയമം കൊണ്ടുവരണമെന്ന് തീരദേശ അവകാശ സംരക്ഷണ സമിതി. തൃശൂര്‍ വി.കെ.എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തീരദേശ പരിപാലന അതോറിറ്റി നടത്തിയ ജില്ലാതല സിറ്റിംഗിലാണ് സമിതി നേതാക്കള്‍ ഇക്കാര്യം ഉന്നയിച്ചത്. നിയമവുമായി ബന്ധപ്പെട്ട് കടപ്പുറത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. കേരള തീരദേശ പരിപാലന അതോറിറ്റി അംഗം സെക്രട്ടറി സുനില്‍ നിവേദനം ഏറ്റുവാങ്ങി.
''കടപ്പുറം തീരദേശം കേരളത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശമാണ്. തീരദേശത്ത് ഒട്ടേറെ വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി നമ്പര്‍ കിട്ടാതെ ഭീമമായ നികുതി നല്‍കിവരികയാണ്. മത്സ്യത്തൊഴിലാളി ഗ്രാമം കൂടെയായ കടപ്പുറം പഞ്ചായത്തില്‍ കടല്‍ ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് മത്സ്യത്തൊഴിലാളി ആവാസ മേഖലയില്‍ പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ അനുമതി ലഭിക്കാതെ ദുരിതത്തിലാണ്. പഞ്ചായത്തിലെ പലയിടങ്ങളിലും പുഴയും കടലും തമ്മിലുള്ള അകലം 150 മീറ്ററില്‍ താഴെ മാത്രമാണ്.'' അതുകൊണ്ട് നിലവിലെ തീരദേശപരിപാലന നിയമം ഭേദഗതി ചെയ്ത് കടപ്പുറം പഞ്ചായത്തിന്റെ തീരദേശത്ത് വീട് വെക്കാനും കെട്ടിടം നിര്‍മ്മിക്കാനുമുള്ള ദൂരപരിധി കടലില്‍ നിന്നും പുഴയില്‍ നിന്നും ഇരുപത് മീറ്ററാക്കി ചുരുക്കി അനുവദിച്ചു തരണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. കടപ്പുറം തീരദേശ അവകാശ രക്ഷാസമിതി ഭാരവാഹികളായ പി.കെ. ബഷീര്‍, സി.ബി.എ. ഫത്താഹ്, ഷുഹൈബ് കടപ്പുറം, സി.കെ.മജീദ് തൊട്ടാപ്പ്, പി.എസ് മുഹമ്മദ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam