
കൽപ്പറ്റ (വയനാട്): പെരിക്കല്ലൂര്‍ പാതിരി വനത്തില്‍ തുടല്‍ (കയറോ കേബ്‌ളോ ഉപയോഗിച്ചുള്ള കെണി) വെച്ച് പുള്ളിമാനെ വേട്ടയാടിയ സംഘത്തിലെ ഒരാള്‍ പിടിയില്‍. പെരിക്കല്ലൂര്‍ കാട്ടുനായ്ക കോളനിയിലെ ഷിജു(45) ആണ് വനപാലക സംഘത്തിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും പാകം ചെയ്തതും ഉണക്കി സൂക്ഷിച്ചതുമായ ഇറച്ചി, വേട്ടയ്ക്കുപയോഗിക്കുന്ന സാമഗ്രികള്‍ എന്നിവ പിടിച്ചെടുത്തു.
പെരിക്കല്ലൂര്‍ കേന്ദ്രീകരിച്ചുള്ള വന്യമൃഗ വേട്ട സംഘത്തിലെ അംഗമാണ് ഷിജുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ സംഘം അതിര്‍ത്തി വനപ്രദേശത്ത് നടത്തിയ മൃഗ വേട്ടകളെക്കുറിച്ചും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. എല്ലാ സംഭവങ്ങളും വിശദമായി അന്വേഷിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
ചെതലയം റേഞ്ച് ഓഫീസര്‍ കെ.പി. അബ്ദുല്‍ സമദ്, ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ പി.പി. മുരളിധരന്‍, ഫോറസ്റ്റര്‍മാരായ കെ.യു. മണികണ്ഠന്‍, എ.കെ. സിന്ധു, ബി.എഫ്.ഒമാരായ താരാനാഥ്, ഇ.പി. ശ്രീജിത്ത്, അജിത്ത്കുമാര്‍, സതീശന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
തമിഴ്നാട്ടിൽ മുയലിനെ വേട്ടയാടാൻ പോയ അച്ഛനും രണ്ട് മക്കളും വൈദ്യുതാഘാതമേറ്റ് മരിച്ചു
ചെന്നൈ: വേട്ടയ്ക്കിടെ തമിഴ്നാട്ടിൽ അച്ഛനും രണ്ട് മക്കളും വൈദ്യുതാഘാതമേറ്റ് മരിച്ചു. മുയലിനെ വേട്ടയാടാൻ പോകുന്നതിനിടെ പന്നിയെ തടയാൻ കെട്ടിയ വൈദ്യുതവേലിയിൽ തട്ടിയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസും വേട്ടയ്ക്ക് വനത്തിൽ കയറിയതിന് വനംവകുപ്പും കേസെടുത്തു.
തമിഴ്നാട് വിരുദുനഗറിലെ മാനാമധുരയിലാണ് നാടിനെ ഞെട്ടിച്ച അപകടമരണങ്ങൾ ഉണ്ടായത്. മുകവൂർ വില്ലേജ് സ്വദേശികളായ അയ്യനാർ, മക്കളായ അജിത്, സുഖന്ദ്രപാണ്ഡി എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്. സൈനികനായ അജിത് അവധിക്ക് വന്നപ്പോൾ അച്ഛനും മക്കളും കൂടി മുയലിനെ പിടിക്കാൻ ഇറങ്ങിയതായിരുന്നു.
വനമേഖലയിലേക്ക് പ്രവേശിക്കുന്നതിനിടെ സ്വകാര്യവ്യക്തിയുടെ ഭൂമിയുടെ അതിരിൽ കെട്ടിയിരുന്ന വൈദ്യുതവേലിയിൽ തട്ടുകയായിരുന്നു ഇവര്‍. വൈദ്യുതാഘാതമേറ്റ മൂവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഏറെനേരം കഴിഞ്ഞിട്ടും ഇവരെ കാണാത്തതുകൊണ്ട് തിരക്കിയിറങ്ങിയ നാട്ടുകാരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരുച്ചപ്പട്ടി പൊലീസ് എത്തി മൃതദേഹങ്ങൾ അടുത്തുള്ള രാജാജി സർക്കാർ ആശുപത്രിയിലേയ്ക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി. പൊലീസും വനംവകുപ്പും സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam