അനുമതിയില്ലാതെ പോപ്പുലർ ഫ്രണ്ടിന്‍റെ പ്രകടനം; ഏഴ് പേർക്കെതിരെ കേസ്, സംഭവം ഇടുക്കി ബാലൻപിള്ള സിറ്റിയില്‍

By Web TeamFirst Published Sep 29, 2022, 10:29 AM IST
Highlights

അനുമതിയില്ലാതെ പ്രകടനം നടത്തൽ, സംഘം ചേരൽ, പൊതുസ്ഥലത്ത് ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.  നെടുങ്കണ്ടം പൊലീസാണ് കേസെടുത്തത്.

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്തിന് സമീപം ബാലൻപിള്ള സിറ്റിയിൽ അനുമതിയില്ലാതെ പ്രകടനം നടത്തിയ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ബാലൻപിള്ളസിറ്റി ഇടത്തറമുക്ക് സ്വദേശികളായ ഏഴ് പേർക്കെതിരെയാണ് കേസെടുത്തത്.

അനുമതിയില്ലാതെ പ്രകടനം നടത്തൽ, സംഘം ചേരൽ, പൊതുസ്ഥലത്ത് ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.  നെടുങ്കണ്ടം പൊലീസാണ് കേസെടുത്തത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെയാണ് ഇവർ പ്രകടനം നടത്തിയത്. ദൃശ്യങ്ങൾ പരിശോധിച്ച് പങ്കെടുത്ത ആളുകളെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു. സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

അതിനിടെ, പോപ്പുലർ ഫ്രണ്ട് നിരോധത്തില്‍ തുടർ നടപടി സ്വീകരിക്കാനായി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. യുഎപിഎ നിയമനുസരിച്ച് തുടർ നടപടി സ്വീകരിക്കാൻ എസ്പിമാർക്കും ജില്ലാ കളക്ടർമാർക്കും അധികാരം നൽകി കൊണ്ടാണ് ഉത്തരവ്. ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഡിജിപി വിശദമായ സർക്കുലർ പുറത്തിറക്കും. പിഎഫ്ഐ ഓഫീസുകള്‍ സീല്‍ ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികള്‍ ഇന്ന് തുടങ്ങും. സംസ്ഥാനത്ത് കോഴിക്കോട് സംസ്ഥാന സമിതി ഓഫീസ് ആയിരിക്കും ആദ്യം സീൽ ചെയ്യുന്നത്. മിക്ക ഓഫീസുകളും ആൾ ഇല്ലാത്ത അവസ്ഥയിൽ ഒഴിഞ്ഞ് കിടക്കുകയാണ്. 

Also Read: പിഎഫ്ഐ ഹർത്താൽ: ആഹ്വാനം ചെയ്തവർ 5.20 കോടി കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി, പണം കെട്ടിയില്ലെങ്കിൽ റവന്യൂ റിക്കവറി

അതേസമയം, പോപ്പുലർ ഫ്രണ്ടിന്റെ നിരോധന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ സുരക്ഷ തുടരും. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ അടക്കമുള്ള മേഖലകളിൽ നിരീക്ഷണം തുടരും. നിരോധനത്തിന്റെ തുടർ നടപടികളും സംസ്ഥാനങ്ങളിൽ ഇന്ന് ഉണ്ടാകും. ആസ്തികൾ കണ്ട് കെട്ടുന്നതും ഓഫീസുകൾ പൂട്ടി മുദ്ര വയ്ക്കുന്നതും പലയിടങ്ങളിലും ആരംഭിച്ചിട്ടുണ്ട്. അതേസമയം, നിരോധനത്തിന് ശേഷമുള്ള സംഘടനയിലെ നേതാക്കളുടെ പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ കേന്ദ്രം പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ പ്രതിഷേധങ്ങളടക്കവും കേന്ദ്രസർക്കാർ നിരീക്ഷിക്കും. 

click me!