
കൽപ്പറ്റ: ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടുന്ന ദിവസങ്ങളിലും മറ്റും അമിത വില വാങ്ങി വില്‍പ്പന നടത്താനായി ശേഖരിച്ച വിദേശ മദ്യവുമായി എഴുപത്തിയഞ്ചുകാരനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. വന്‍ മദ്യശേഖരവും ഇയാളുടേതായി പിടിച്ചെടുത്തിട്ടുണ്ട്. പടിഞ്ഞാറത്തറ പറശ്ശിനിമുക്ക് സ്വദേശി ചക്കിശ്ശേരി വീട്ടില്‍ സി ഡി ജോണിയാണ് പിടിയിലായത്. 81 ബോട്ടിൽ വിദേശ മദ്യമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ഇത് 40.5 ലിറ്റര്‍ മദ്യം വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സര്‍ക്കാര്‍ നേരിട്ട് വില്‍പ്പന നടത്തുന്ന മദ്യം കിട്ടാത്ത ദിവസങ്ങളില്‍ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് അമിത വില ഈടാക്കി ബോട്ടിലുകള്‍ ആവശ്യക്കാര്‍ക്ക് നല്‍കി വരികയായിരുന്നു ജോണി. ഇക്കാര്യം എക്‌സൈസ് അറിഞ്ഞതോടെ ഇയാളെ നിരീക്ഷിച്ചു വരികയായിരന്നു ഉദ്യോഗസ്ഥര്‍. ഇതിനിടെയാണ് പറശ്ശിനിമുക്ക് ജോണി എക്‌സൈസിന്‍റെ വാഹന പരിശോധനയില്‍ കുടുങ്ങിയത്. വിദേശ മദ്യ ബോട്ടിലുകള്‍ വലിയ തരത്തില്‍ ശേഖരിച്ചുവെച്ച ജോണി സംഭവം.
കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി ആര്‍ ജിനോഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അഭിലാഷ് ഗോപി, സജിപോള്‍, കെ കെ വിഷ്ണു, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ വി സൂര്യ പ്രിവന്‍റീവ് ഓഫീസര്‍ ഡ്രൈവര്‍ അന്‍വര്‍ കളോളി എന്നിവരടങ്ങുന്ന സംഘമാണ് വാഹന പരിശോധന നടത്തിയത്. 10 വര്‍ഷം വരെ കഠിനതടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. മദ്യവില്‍പ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്‌സൈസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam