
കൊച്ചി: പുതുവൈപ്പിനിൽ ഡി വൈ എഫ് ഐ പ്രവർത്തകരെ ലഹരിസംഘം തോക്ക് ചൂണ്ടി ആക്രമിച്ചതായി പരാതി. ഇടറോഡിൽ അമിതവേഗതയിൽ വാഹനമോടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണമെന്നാണ് പരാതി. പ്രാദേശിക യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ലഹരിസംഘത്തിലെ പ്രധാനികളെന്നാണ് ഡി വൈ എഫ് ഐ ആരോപണം. ഇരുകൂട്ടരുടെയും പരാതിയിൽ കേസെടുത്ത പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
സൗത്ത് പുതുവൈപ്പിനിലെ പ്രിയദർശിനി റോഡിൽ പ്രദേശവാസിയായ സോണി സണ്ണിയും കൂട്ടുകാരും അമിതവേഗതയിൽ വാഹനം ഓടിച്ചത് നാട്ടുകാരാണ് ആദ്യം ചോദ്യം ചെയ്തത്. സ്കൂൾ കുട്ടികളടക്കം യാത്ര ചെയ്യുന്ന റോഡിൽ ഈ രീതിയിൽ വാഹനം ഓടിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും മാറ്റമുണ്ടായില്ല. ഇതോടെയാണ് പ്രദേശത്തെ ഡി വൈ എഫ് ഐ പ്രവർത്തകർ വിഷയത്തിൽ ഇടപെടുന്നത്. തുടർന്ന് വാക്കുതർക്കം കൈയ്യാങ്കളിയിലെത്തി. മൂന്ന് ഡി വൈ എഫ് ഐ പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റു.
സോണി സണ്ണിയും ഒപ്പമുള്ളവരും ആശുപത്രിയിൽ ചികിത്സയിലാണ്. ലഹരിസംഘത്തിലെ പ്രധാനി യൂത്ത് കോൺഗ്രസ് പ്രവർത്തകനായ സോണി സണ്ണിയെന്നാണ് ആരോപണം. എളകുന്നപ്പുഴ പഞ്ചായത്ത് മെമ്പറുടെയും എക്സൈസ് ഉദ്യോഗസ്ഥരുടെയും പിന്തുണ ഈ സംഘത്തിനുണ്ടെന്നും ഡി വൈ എഫ് ഐ ആരോപിച്ചുണ്ട്. കുറ്റക്കാരെങ്കിൽ പാർട്ടി തലത്തിൽ അന്വേഷിച്ച് നടപടിയെടുക്കുമെന്നാണ് യൂത്ത് കോൺഗ്രസ് പ്രതികരണം. കൊച്ചി നഗരത്തോട് ചേർന്നുള്ള പുതുവൈപ്പ് പ്രദേശത്ത് ലഹരി ഉപയോഗം കഴിഞ്ഞ ഒരു വർഷത്തിനിടെ കുത്തനെ കൂടിയെന്നാണ് നാട്ടുകാരും പറയുന്നത്. നാട്ടുകാരുടെ പരാതിയിൽ നേരത്തെ ആരോപണ വിധേയന്‍റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസിന്‍റെ ന്യായീകരണം.
അതേസമയം കൊച്ചിയിൽ കഴിഞ്ഞ ദിവസം ലഹരി സംഘത്തിന്റെ ആക്രമണം തടയാനെത്തിയ സി പി എം ബ്രാഞ്ച് അംഗത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു. വാഴക്കാല ഇന്ദിര ജംഗ്ഷനിൽ ലുക്ക്മാനുൽ ഹക്കീമിന് നേരെയാണ് ലഹരി സംഘത്തിന്‍റെ ആക്രമണമുണ്ടായത്. സംഭവത്തിൽ ഹക്കീം പരാതി നൽകിയിട്ടുണ്ട്. കേസ് അന്വേഷിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam