
തിരുവനന്തപുരം: അപകടത്തിൽപ്പെട്ട ഭർത്താവിനെ കാണാനായി മെഡിക്കൽ കോളേജിലേക്ക് കെ എസ് ആർ ടി സി ബസിൽ പോകുകയായിരുന്ന യുവതി കുഴഞ്ഞുവീണു. ഡ്രൈവർ ഷംജുവും കണ്ടക്ടർ ഷിബിയും യാത്രയ്ക്കിടെ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലെത്തിച്ചു. ബോധരഹിതയായ യുവതിയെ അതിവേഗം ആശുപത്രിയിൽ എത്തിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്ത് കെ എസ് ആർ ടി സി ഡ്രൈവറും കണ്ടക്ടറും മാതൃകയായി.
വെൺപകലിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് ബുധനാഴ്ച രാവിലെ എട്ടരയ്ക്ക് പുറപ്പെട്ട ബസിലെ യാത്രക്കാരിയായ അവണാകുഴി വൃന്ദാ ഭവനിൽ വൃന്ദ (26)യാണ് കുഴഞ്ഞുവീണത്. ജോലിക്കുപോയ ഭർത്താവ് രഞ്ജിത്തിന് അപകടമുണ്ടായി മെഡിക്കൽ കോളേജ് ആശുപത്രിയിലാണെന്ന വിവരമറിഞ്ഞാണ് വൃന്ദ, സഹോദരി വിദ്യക്കൊപ്പം ബസിൽ ആശുപത്രിയിലേക്കു പോയത്. ഒൻപതരയോടെ കരമന വെച്ചാണ് വൃന്ദ ബസിൽ കുഴഞ്ഞുവീണത്.
സഹോദരി വിദ്യയുടെ നിലവിളികേട്ടാണ് ബസിലുള്ളവർ ഇതറിഞ്ഞത്. ബസിൽ അൻപതോളം യാത്രക്കാരുമുണ്ടായിരുന്നു. വൃന്ദയുടെ ആരോഗ്യനില വഷളാണെന്നറിഞ്ഞ ഡ്രൈവർ ഷംജു മറ്റു യാത്രക്കാരുമായി ബസ് വേഗത്തിൽ ആശുപത്രിയിലേക്കു വിട്ടു. വനിതാ കണ്ടക്ടർ ഷിബി, വൃന്ദയെ പരിചരിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്കിനിടയിലൂടെ ആംബുലൻസ് കണക്കെ ഷംജു ബസിന്റെ ഹെഡ്ലൈറ്റിട്ടും ഹോൺ നിർത്താതെ മുഴക്കിയും പാഞ്ഞു. ട്രാഫിക് പോലീസ് ഇക്കാര്യമറിഞ്ഞ് വഴിയൊരുക്കി നൽകി.
നിമിഷനേരങ്ങൾക്കകം ബസ് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിലെത്തി. കുഴഞ്ഞുവീണ വൃന്ദയെ എടുത്ത് ഷംജു അത്യാഹിത വിഭാഗത്തിലാക്കി. ആശുപത്രിയിലായ വൃന്ദയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അറിഞ്ഞ ശേഷമാണ് മറ്റു യാത്രക്കാരെയുംകൂട്ടി ബസ് യാത്ര തുടർന്നത്. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഡ്രൈവർ വി കെ.ഷംജുവിന്റെയും, മാരായമുട്ടം സ്വദേശിയായ കണ്ടക്ടർ ഷിബിയുടെയും മാതൃകാ പ്രവർത്തനത്തെ കെ .ആൻസലൻ എം എൽ എ യും, കെ എസ് ആർ ടി സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകറും ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam