
തിരുവനന്തപുരം: നിരവധി കേസുകളിൽ നിർണായക തുമ്പുണ്ടാക്കിയ പൊലീസ് നായ കല്യാണിയുടെ മരണത്തിൽ ദുരൂഹത. നായ ചത്തത് വിഷം ഉള്ളിൽ ചെന്നാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമാക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണർ ഉത്തരവിട്ടിരിക്കുകയാണ്. സംഭവത്തിൽ മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പ്തല നടപടിയും എടുത്തു കഴിഞ്ഞു.
തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഡോഗ് സ്ക്വാഡ് അംഗമായിരുന്നു കല്യാണി. ഇൻസ്പെക്ടർ റാങ്കിലുള്ള കല്യാണി ചത്തത് കഴിഞ്ഞ മാസം 20 നായിരുന്നു. നായയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് ദുരുഹതകൾ വഴി തുറക്കുന്നത്. കല്ല്യാണിയുടെ ആന്തരിക അവയവങ്ങളിൽ കണ്ടെത്തിയ വിഷാംശമാണ് സംശയങ്ങൾക്ക് പിന്നിൽ. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ റിപ്പോർട്ട് ചെയ്തതനുസരിച്ച് നായയുടെ ആന്തരിക അവയവങ്ങൾ വിശദമായ രാസ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
വിഷാംശം കണ്ടെത്തിയ പശ്ചാത്തലത്തിൽ കെ 9 സ്ക്വാഡിലെ മറ്റ് നായകളെ പരിശോധിച്ചെങ്കിലും പ്രശ്നങ്ങളില്ല. കല്യാണിയുടെ ഉള്ളിൽ മാത്രം എങ്ങനെ വിഷം എത്തിയെന്നതിലാണ് വ്യക്തത വരേണ്ടത്. പൂന്തുറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് മൂന്ന് പൊലീസുകാർക്കതിരെ നടപടി എടുത്തിരിക്കുന്നത്.
ഡോഗ് സ്ക്വാഡ് എസ് ഐ ഉണ്ണിത്താൻ, പട്ടിയെ പരിശീലിപ്പിച്ച രണ്ട് പൊലീസുകാർ എന്നിവർക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. ഡോഗ് സ്ക്വാഡിലെ പൊലീസുകാർക്കിടയിലെ തർക്കങ്ങളാണോ സംഭവത്തിന് പിന്നിലെന്നും സംശയമുണ്ട്. സംസ്ഥാന പൊലീസ് മേധാവിയുടെ എക്സലെൻസ് പുരസ്ക്കാരം അടക്കം നിരവധി ബഹുമതികൾ കല്ല്യാണി നേടിയിട്ടുണ്ട്. സേനയിലെ ഏറ്റവും മിടുക്കിയെന്ന പരിവേഷമുള്ള നായക്ക് പൊലീസിനകത്തും പുറത്തും നിരവധി ആരാധകരുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam