
എടത്വ: ലഹരിക്കെതിരെ പോരാടാൻ ഇനി ജയശ്രീ ടീച്ചർ ഇല്ല. കുട്ടികളെ വഴിതെറ്റിക്കുന്ന ലഹരി സംഘത്തിനെതിരെ നിരന്തരം പോരാടിയിരുന്ന തലവടി ആനപ്രമ്പാൽ ദേവസ്വം യു പി സ്കൂൾ പ്രധാനാധ്യാപികയുടെ മരണം വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഏറെ ദുഃഖത്തിലാഴ്ത്തി. തിങ്കളാഴ്ച വൈകിട്ട് വരെ സ്കൂളിൽ കുട്ടികൾക്കൊപ്പം കളിച്ചും തിരിച്ചും നിന്നിരുന്ന ടീച്ചർ അടുത്ത ദിവസത്തേക്ക് കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിന് വേണ്ട പച്ചക്കറിയും, മറ്റ് സാധനങ്ങളും വരെ വാങ്ങി വെച്ചായിരുന്നു വീട്ടിലേക്ക് മടങ്ങിയത്. തിങ്കളാഴ്ച രാത്രി വരെ കുടുംബാംഗങ്ങളോട് സംസാരിച്ചിരുന്ന ശേഷം കിടന്നുറങ്ങിയ ജയശ്രീ ടീച്ചർ ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ ആണ് മരിച്ചത്.
ആറാം തീയതി സ്കൂളിൽ നടന്ന ലഹരിക്കെതിരെയുള്ള യജ്ഞത്തിൽ കുട്ടികൾക്ക് വേണ്ട മാർഗനിർദേശം വരെ ജയശ്രി ടീച്ചർ നൽകിയിരുന്നു. മൃതദേഹം വ്യാഴാഴ്ച രാവിലെ 10 ന് സ്കൂളിൽ പൊതുദർശനത്തിനുശേഷം അനുശോചന യോഗം ചേർന്നു. യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജിൻസി ജോളി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജയകുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ, വൈസ് പ്രസിഡന്റ് ജോജി അബ്രഹാം, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് കുമാർ പിഷാരത്ത്, പഞ്ചായത്ത് അംഗങ്ങളായ ജോജി വൈലപ്പള്ളി, ബിനു സുരേഷ്, പി ടി എ പ്രസിഡന്‍റ് പ്രതീഷ്, എ ഇ ഒ സന്തോഷ് കെ, ബി പി സി ജയകൃഷ്ണൻ, സിനി എം നായർ, വിലാസ് ചന്ദ്ര പണിക്കർ, ജോസ് ജെ വെട്ടിയിൽ, സിനി എന്നിവർ സംസാരിച്ചു. തുടർന്ന് വീട്ടിലെ പൊതു ദർശനത്തിന് ശേഷം മൃതദേഹം മൂന്നുമണിക്ക് വീട്ടുവളപ്പിൽ സംസ്കരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam