
മലപ്പുറം: നിലമ്പൂര്‍ ടൗണില്‍ വെച്ച് സീബ്രാ ലൈന്‍ മുറിച്ചുകടക്കുന്നതിനിടെ കാല്‍നടയാത്രക്കാരന്‍ ഗുഡ്സ് ഓട്ടോയിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ ഒടുവില്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ചുങ്കത്തറ കുറുമ്പലങ്ങോട് കാവുമ്പാടം പാറമ്മല്‍ സ്വദേശിയായ സമീറിനെ (36) ആണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ 12-ന് പുലര്‍ച്ചെ 4.15-ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം നടന്നത്. നിലമ്പൂര്‍ ചെറുവത്ത്കുന്ന് കരളിക്കാട്ടില്‍ സ്വദേശിയായ അബ്ദുല്‍ മജീദ് (68) എന്ന വൃദ്ധനാണ് അപകടത്തില്‍ ദാരുണമായി മരണപ്പെട്ടത്. പുലര്‍ച്ചെ ചെട്ടിയങ്ങാടിയിലുള്ള പള്ളിയിലേക്ക് സുബ്ഹി നിസ്‌കാരത്തിനായി നടന്നുപോകുകയായിരുന്നു അദ്ദേഹം.
ടൗണിലെ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കവെ സമീര്‍ ഓടിച്ചിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷ അബ്ദുല്‍ മജീദിനെ നിയന്ത്രണം വിട്ട് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മഞ്ചേരി മാര്‍ക്കറ്റിലേക്ക് പച്ചക്കറി കയറ്റുന്നതിനായി അമിതവേഗതയില്‍ പോവുകയായിരുന്നു ഈ വാഹനം. അപകടത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഡ്രൈവര്‍ സമീറിനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് നിലമ്പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്റ്റേഷനില്‍ വിളിപ്പിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പിന്നീട് ജാമ്യ വ്യവസ്ഥയില്‍ വിട്ടയച്ചു. ടൗണുകളിലെ സീബ്രാ ലൈനുകളില്‍ പോലും കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷയില്ലാത്ത വിധം വാഹനങ്ങള്‍ പാഞ്ഞുപോകുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് പ്രദേശത്ത് ഉയര്‍ന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam