
തിരുവനന്തപുരം: ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിൽ വയോധികയുടെ കാലിൽകൂടി ബസിന്റെ ചക്രം കയറി അപകടം. കടയ്ക്കാവൂർ സ്വദേശിനി ഓമന (70) യുടെ കാലിലാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്. ഉച്ചയോടെയായിരുന്നു സംഭവം.
വർക്കലയിൽ നിന്ന് കല്ലമ്പലം വഴി ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിലെത്തിയ ബസ് പാർക്ക് ചെയ്യുന്നതിനിടെ ഓമനയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിലത്തു വീണ ഇവരുടെ കാലിൽ കൂടി ബസിന്റെ ചക്രം കയറി ഇറങ്ങി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവരുടെ പരുക്ക് ഗുരുതരമെന്നാണ് വിവരം.
ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് സ്ഥവത്തുണ്ടായിരുന്നവർ പറഞ്ഞു. ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ അപകടങ്ങൾ പതിവാകുകയാണെന്ന് നാട്ടുകാർ പറയുന്നു. ബസ് സ്റ്റാൻഡിന്റെ അസൗകര്യവും ഡ്രൈവർമാരുടെ അശ്രദ്ധയും അമിത വേഗതയുമൊക്കെയാണ് അപകടത്തിനു കാരണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസവും ഇവിടെ മറ്റൊരു ബസ് ഇടിച്ച് ഒരു വയോധിക മരിച്ചിരുന്നു. അതും ബസ് ഇടിച്ച് താഴെ വീണ ശേഷം കാലിലൂടെ കയറിയാണ് കീഴാറ്റിങ്ങൽ സ്വദേശിനിയായ വയോധിക മരിച്ചത്.